India National

‘ബി.ജെ.പിയെ വിജയിപ്പിച്ചാല്‍ രാമക്ഷേത്രത്തില്‍ ദർശനം’- യോഗി ആദിത്യനാഥ്

ബീഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാമക്ഷേത്രവും ഭീകരവാദത്തിനെതിരായ പോരാട്ടവും ഉയർത്തികാട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ‘നമ്മൾ ഭീകരവാദം അവസാനിപ്പിച്ചു, പാക്കിസ്ഥാനിൽ കടന്ന് ഭീകരവാദികളെ കൊന്നു’, അദ്ദേഹം പറഞ്ഞു. ബീഹാർ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി സ്ഥാനാർഥിയെ എം.എൽ.എമാരായി തെരഞ്ഞെടുത്താൽ അവർ നിങ്ങളെ അയോധ്യയിലെ രാമക്ഷേത്ര ദർശനത്തിനായി കൊണ്ടുപേകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ത്രേതായുഗത്തിൽ ഈ ക്ഷേത്രമാണ് ധ്യാനത്തിനായി ഭഗവാൻ തെരഞ്ഞെടുത്തതെന്നും ആദ്ദേഹം വ്യക്തമാക്കി.

ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന ബി.ജെ.പി വാഗ്ദാനം നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം നടപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിതീഷ് കുമാർ ഭരണത്തിൽവരുന്നതിന് മുമ്പ് ബിഹാറിലെ സ്ഥിതി എന്തായിരുന്നുവെന്ന് മറച്ചുവയ്ക്കാനാകില്ല. ബിഹാറിലെ ജനങ്ങളുടെ താത്പര്യപ്രകാരമാണ് എൻ.ഡി.എ സർക്കാർ പ്രവർത്തിക്കുന്നത് അദ്ദേഹം പറഞ്ഞു.

ബിഹാർ തെരഞ്ഞെടുപ്പിലെ മുഖ്യപ്രചാരകനായി മാറിയ യോഗി ഒക്ടബോർ 28ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിന് മുമ്പ് പന്ത്രണ്ടിലേറെ റാലികളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ