India National

വായു ചുഴലിക്കാറ്റ്: ഗുജറാത്ത് തീരത്ത് നിന്ന് മൂന്ന് ലക്ഷം പേരെ ഒഴിപ്പിക്കും

വായു ചുഴലിക്കാറ്റ് നാളെ രാവിലെയോടെ ഗുജറാത്ത് തീരത്തോടടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെമുന്നറിയിപ്പ്. ഗുജറാത്തിന്റെ രാവല്‍ ദിയു പ്രദേശങ്ങളിലേക്ക് വായു എത്തുമെന്നാണ് കണക്കുകൂട്ടല്‍. കേന്ദ്ര ദുരന്ത നിവാരണ സേനയുടെ സഹായത്തോടെ തീരങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു തുടങ്ങി. ഇന്ന് വൈകീട്ടോടെ മൂന്ന് ലക്ഷം പേരെ തീരങ്ങളില്‍ നിന്ന് ഒഴിപ്പിക്കും.

130 മുതല്‍ 140 കിലോ മീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗത. കാറ്റ് നാശം വിതക്കാനിടയുള്ള സൗരാഷ്ട്രയിലും കച്ചിലും ദുരന്തനിവാരണ സേനയെ വിന്യസിച്ചു. മഹാരാഷ്ട്രയിലും ഗോവയിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളെ മാറ്റുന്നതിനായി 160 അംഗ എന്‍.ഡി.ആര്‍.എഫ് സംഘം പ്രത്യേക വ്യോമസേനാ വിമാനത്തിലെത്തി.

പടിഞ്ഞാട് തെക്കുപടിഞ്ഞാറ് ദിശയില്‍ ഗോവയില്‍ നിന്നും 350ഉം മുംബൈയില്‍ നിന്ന് 510ഉം ഗുജറാത്തില്‍ നിന്നും 650ഉം കിലോമീറ്റര്‍ അകലെയാണ് നിലവില്‍ വായു ചുഴലിക്കാറ്റ് നീങ്ങുന്നത്. കാറ്റ് ഗുജറാത്ത് തീരത്തോട് അടുക്കുമ്പോള്‍ ജാഗ്രതയിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍.

സുരക്ഷ ക്രമീകരണങ്ങള്‍ സംബന്ധിച്ച് തുടര്‍ച്ചയായി ആശയവിനിമയം നടത്തുന്നുണ്ട്. ജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. കാറ്റ് ഗുജറാത്ത് തീരത്തെത്തിയാല്‍ ഏറെ ബാധിക്കുക സൗരാഷ്ട്ര, കുച്ച് മേഖലകളെയാണ്. മറ്റ് ഭാഗങ്ങളിലും കനത്തമഴയും മണ്ണിടിച്ചിലും പ്രതീക്ഷിക്കുന്നുണ്ട്.

24 മണിക്കൂര്‍ കാറ്റ് തുടരാനുമിടയുണ്ട്. ഈ പ്രദേശങ്ങളില്‍ 10 ടീം ദുരന്തനിവാരണ സേനയെ വിന്യസിച്ചു. 28 ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. ജനങ്ങളെ ഒഴിപ്പിക്കുന്നതടക്കമുള്ള സുരക്ഷ ക്രമീകരണങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. തീരദേശ സേന, നേവി, കരസേന, വ്യോമ സേന എന്നിവ സജ്ജമാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നുണ്ട്.