India National

ഫാത്തിമയുടെ ആത്മഹത്യാകുറിപ്പിൽ മലയാളികള്‍ ഉള്‍പ്പെടെ 10 പേരുകൾ

മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് ലത്തീഫ് ആവര്‍ത്തിച്ചു. തൂങ്ങിമരിച്ചതിന്റെ ലക്ഷണങ്ങളൊന്നും മുറിയിലുണ്ടായിരുന്നില്ല. ഫാത്തിമയുടെ മൃതദേഹം മുറിയില്‍ കണ്ടെത്തിയത് മുട്ടുകാലില്‍നില്‍ക്കുന്ന നിലയിലായിരുന്നുവെന്നും മുറിയിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നതായും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്നും പിതാവ് ലത്തീഫ് ആവശ്യപ്പെട്ടു.

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാ കുറിപ്പിൽ പത്തുപേരുടെ പേരുകളുണ്ട്. ഇതിൽ ഏഴുപേർ വിദ്യാർഥികളും മൂന്നുപേർ അധ്യാപകരുമാണ്. വിദ്യാർഥികളിൽ മലയാളികളും വിദേശ ഇന്ത്യക്കാരുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അധ്യാപകരും സഹപാഠികളും മാനസികമായി പീഡിപ്പിച്ചെന്നും ലത്തീഫ് പറഞ്ഞു. തമിഴ്നാട് പൊലീസിന്റെ ഭാഗത്തു നിന്നും മോശം പെരുമാറ്റമുണ്ടായി. വിവരമറിഞ്ഞെത്തിയ ബന്ധുക്കളെ മൃതദേഹം പോലും കാണാൻ അനുവദിച്ചില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമാകാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു.