India National

കോട്ടയം സീറ്റിന്റെ കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകുമെന്ന് ജോസഫ്

കോട്ടയം സീറ്റ് തര്‍ക്കത്തില്‍ തീരുമാനം കോണ്‍ഗ്രസ് നേതാക്കള്‍ നാളെ തീരുമാനമറിയിക്കുമെന്ന് പി.ജെ ജോസഫ്. യു.ഡി.എഫുമായുള്ള ചര്‍ച്ചയില്‍ പല നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഇപ്പോഴും ശുഭാപ്തി വിശ്വാസമുണ്ടെന്നും ജോസഫ് തൊടുപുഴയില്‍ പറഞ്ഞു.

കോട്ടയം സീറ്റിന്റെ കാര്യത്തില്‍‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മാണി വിഭാഗം. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയിലില്ല. കോട്ടയം സീറ്റ് പിടിച്ചെടുക്കാന്‍ പി.ജെ ജോസഫിനെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗിക്കുകയാണെന്നും മാണി വിഭാഗം ആരോപിച്ചു. എന്നാല്‍ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ട ആവശ്യമില്ലെന്നും ഇടുക്കിയില്‍ മത്സിക്കണമെന്ന ആവശ്യം സ്വാഗതാര്‍ഹമാണെന്നും മോന്‍സ് ജോസഫ് പറഞ്ഞു. പി.ജെ ജോസഫിന്റെ നീക്കങ്ങള്‍ക്ക് ഒരുതരത്തിലും വഴിക്കൊടുക്കില്ലെന്ന സൂചനകളാണ് മാണി വിഭാഗം നല്കുന്നത്. അതുകൊണ്ട് സ്ഥാനാര്‍ത്ഥിയെ

പിന്‍വലിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും മാണിവിഭാഗം തയ്യാറല്ല. പി.ജെ ജോസഫിനെ മുന്നില്‍ നിര്‍ത്തി ചില കോണ്‍ഗ്രസുകാര്‍ നടത്തുന്ന നീക്കമാണിതെന്നാണ് മാണി ഗ്രൂപ്പുകാര്‍ പറയുന്നത്. എന്നാല്‍ സ്ഥാനാര്‍ഥിയെ മാറ്റേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. പി.ജെ ജോസഫിനെ കൂടി ഉള്‍പ്പെടുത്തിയുള്ള പ്രശ്നപരിഹാരമാണ് ഉണ്ടാകേണ്ടത്. പാര്‍ട്ടി പിളരില്ലെന്നും മോന്‍സ് ജോസഫ് പറഞ്ഞു. ജോസഫ് ഇടുക്കിയില്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് റോഷി അഗറ്റിന്‍ എം.എല്‍.എയും പറഞ്ഞു.

അതേസമയം കോട്ടയം സീറ്റ് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ലെന്ന് കോട്ടയം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പ്രതികരിച്ചു. യു.ഡി.എഫ് കാണിക്കുന്ന ആത്മ സംയമനം ബലഹീനതയായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.