India National

ഇറാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരുടെ ആദ്യസംഘത്തെ നാട്ടിലെത്തിച്ചു

കോവിഡ് 19 രോഗബാധയെ തുടർന്ന് ഇറാനിൽ കുടുങ്ങിയ ഇന്ത്യാക്കാരില്‍ ആദ്യ സംഘത്തെ നാട്ടിലെത്തിച്ചു. ഇന്ത്യയുടെ സൈനിക വിമാനത്തിലാണ് 58 പേരടങ്ങുന്ന സംഘമെത്തിയത്.

ഗസിയാബാദിലെ ഹിന്ദോണ്‍ വിമാനത്താവളത്തിലാണ് വിമാനം വന്നിറങ്ങിയത്. അവിടെ യാത്രക്കാര്‍ക്കുള്ള ചികിത്സാ സൌകര്യങ്ങളും ഒരുക്കിയിരുന്നു. ഇരുപതിനായിരത്തോളം ഇന്ത്യാക്കാര്‍ ഇറാനില്‍ താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

”ഇന്ത്യയുടെ വിമാനം വന്നിറങ്ങി, ദൌത്യം പൂര്‍ത്തിയായി. ഇനി അടുത്തതിലേക്ക്” വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ട്വീറ്റ് ചെയ്തു. “വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഞങ്ങളുടെ എംബസി,ഇറാൻ, ഇന്ത്യൻ മെഡിക്കൽ ടീം എന്നിവരുടെ ശ്രമങ്ങൾക്ക് നന്ദി. ഇന്ത്യന്‍ വ്യോമസേനക്കും നന്ദി. ഇറാനിയൻ അധികാരികളുടെ സഹകരണത്തെ അഭിനന്ദിക്കുന്നു. അവിടെ കുടുങ്ങിയ മറ്റ് ഇന്ത്യക്കാരുടെ തിരിച്ചുവരവിനായി ഞങ്ങൾ പ്രവർത്തിക്കുന്നുവെന്ന് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം കുറിച്ചു.

ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഇറാനില്‍ കോവിഡ‍് 19 രോഗബാധയെ തുടര്‍ന്ന് 237 ആളുകളാണ് മരിച്ചത്. 7000 ത്തോളം പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്.