India

ഹിമാചൽ പ്രദേശിലെ മണ്ണിടിച്ചിൽ; മരണസംഖ്യ 13 ആയി

ഹിമാചൽ പ്രദേശിൽ ഇന്നലെ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 13 ആയി. 13 പേരെ രക്ഷപ്പെടുത്തി. പല വാഹനങ്ങളും മണ്ണിനടിയിൽ നിന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു.

മണ്ണിടിച്ചിൽ ഉണ്ടായ റിക്കാൻ പിയോ – ഷിംല ദേശീയ പാതയിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള സത്ലജ് നദി യിൽ വരെ അപകടത്തിൽ പെട്ട വാഹനങ്ങളുടെ അവശിഷ്ടങ്ങൾ എത്തിയിട്ടുണ്ട്. നദിക്കരയിൽ നിന്നാണ് ഇന്ന് രാവിലെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹിമാചൽ പ്രദേശ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ റെ ഒരു ബസ്സും, രണ്ട് കാറുകളും, ഒരു ടാറ്റാ സുമോയും മണ്ണിനടിയിൽ പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ വിഭാഗം സ്ഥിരീകരിച്ചു. പൂർണ്ണമായും തകർന്ന നിലയിൽ ഒരു അൾട്ടോ കാർ കണ്ടെത്തിയെങ്കിലും യാത്രക്കാരെ കണ്ടെത്താനായിട്ടില്ല. അപകടത്തിൽപ്പെട്ട ടാറ്റാ സുമോയിൽ നിന്നാണ് 8 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ബൊലേറോ കാറും അപകടത്തിൽ പെട്ടതായി വിവരം ലഭിച്ചെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്ന് ദുരന്തനിവാരണ വിഭാഗം അറിയിച്ചു.

ദേശീയ പാതയിലെ തടസ്സങ്ങൾ നീക്കം ചെയ്തെങ്കിലും ഗതാഗതത്തിനായി ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. ഐടിബിപി, ദേശീയ ദുരന്തനിവാരണ സേന, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നൂർപൂരിൽ നിന്നും എൻഡിആർഎഫിന്റെ 31 അംഗ സംഘം കൂടി രക്ഷ പ്രവർത്തനത്തിൽ പങ്ക് ചേർന്നു.