India National

ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും

ഝാര്‍ഖണ്ഡില്‍ മഹാസഖ്യം അധികാരത്തിലേക്ക്. 47 സീറ്റാണ് സഖ്യം നേടിയത്. ജെ.എം.എം ആണ് ഏറ്റവും വലിയ ഒറ്റകക്ഷി .30 സീറ്റാണ് ജെഎംഎമ്മിന് ലഭിച്ചത്. ജെ.എം.എം നേതാവ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി രഘുബര്‍ ദാസ് രാജിവെച്ചു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്ന് ജെ.എം.എം അറിയിച്ചു.

വ്യക്തമായ ആധിപത്യമാണ് മഹാസഖ്യം നേടിയത്. ജെഎംഎമ്മിന് കൂടുതല്‍ സീറ്റുകള്‍ മല്‍സരിക്കാന്‍ വിട്ടു നല്‍കിയ കോണ്‍ഗ്രസ് തീരുമാനം ശരിവെക്കുന്നതാണ് ജനവിധി. 2014ലെ തെരഞ്ഞെടുപ്പിനേക്കാള്‍ മഹാസഖ്യത്തിലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും ആര്‍ജെഡിയും സീറ്റ് നില വര്‍ധിപ്പിച്ചു.

ചെറുകക്ഷികളായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയനും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചക്കും പ്രതീക്ഷിച്ച വിജയം നേടാനായില്ല. മഹാസഖ്യം കേവലഭൂരിപക്ഷം നേടിയതോടെ കിങ്മേക്കറാകാമെന്ന എജെഎസ്‌യുവിന്റെയും ജെവിഎമ്മിന്റെയും മോഹത്തിന് തിരിച്ചടിയായി. പൌരത്വ നിയമത്തിനെതിരായ ജനവിധിയാണിതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു