India

ഗുജറാത്തിലെ തൂക്കുപാലം അപകടം; പ്രധാനമന്ത്രി നാളെ സ്ഥലത്തെത്തും

ഗുജറാത്തിൽ തൂക്കുപാലം തകർന്നുവീണ് അപകടമുണ്ടായ സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സന്ദർശിക്കും. പ്രധാനമന്ത്രി നിലവിൽ ഗുജറാത്തിലുണ്ട്. സംസ്ഥാനത്ത് ഇന്ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കാനിരിക്കുകയായിരുന്നു. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ റോഡ് ഷോ റദ്ദാക്കി.

അപകടത്തിൽ മരണസംഖ്യ 141 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. ഇതിനിടെ, മരണപ്പെട്ടവരിൽ രാജ്കോട്ട് എംപി മോഹൻഭായ് കല്യാൺജി കുന്ദരിയയുടെ 12 കുടുംബാംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എംപി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ

“എനിക്ക് 12 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു. അഞ്ച് കുട്ടികളും മരണപ്പെട്ടവരിലുണ്ട്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം നടത്തുകയാണ്.”- ബിജെപി എംപിയായ മോഹൻഭായ് കുന്ദരിയ ഇന്ത്യ ടിവിയോട് പറഞ്ഞു.

അഞ്ച് ദിവസം മുൻപാണ് പുതുക്കി പണിത പാലം ജനത്തിന് തുറന്ന് കൊടുത്തത്. മോർബിയയിലെ മച്ഛു നദിക്ക് കുറുകെയുള്ളതായിരുന്നു പാലം. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോൾ അഞ്ഞൂറോളം പേർ പാലത്തിലുണ്ടായിരുന്നു. നൂറിലേറെ പേർ പുഴയിൽ വീണതായാണ് സംശയം.

അതിനിടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അപകടം നടന്ന സ്ഥലത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ഇന്ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കാനിരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഈ വൻ ദുരന്തം ഉണ്ടായിരിക്കുന്നത്. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഇന്നലെ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു.

ദേശീയ ദുരന്ത നിവാരണ സേനയും നാവിക സേനയും നാട്ടുകാരും മറ്റ് സർക്കാർ വകുപ്പുകളും രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. സംസ്ഥാന സർക്കാർ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. ദുരന്തമുണ്ടായി പതിനഞ്ച് മിനിറ്റിനകം തന്നെ പൊലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ളവർ ഈ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.