India National

പെട്രോള്‍ പമ്പുകള്‍ ആര്‍ക്കും തുടങ്ങാം; നിര്‍ണായക തീരുമാനവുമായി കേന്ദ്രമന്ത്രി സഭ

പെട്രോളിയം മേഖലയില്‍ എണ്ണക്കമ്പനികള്‍ അല്ലാത്തവര്‍ക്കും പെട്രോള്‍ പമ്പുകള്‍ തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. ചില്ലറ വില്‍പ്പന രംഗത്ത് കടുത്ത മത്സരത്തിന് വഴിതുറക്കുന്നതാണ് തീരുമാനം. എണ്ണ ചില്ലറ വ്യാപാര മേഖല തുറന്നിടുന്നതിലൂടെ നിക്ഷേപവും മത്സരവും വര്‍ധിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

250 കോടി വിറ്റുവരവുള്ള കമ്പനികള്‍ക്ക് ഇന്ധന ചില്ലറ വില്‍പ്പന മേഖലയില്‍ പ്രവേശിക്കാന്‍ പുതിയ തീരുമാനത്തിലൂടെ അവസരം ലഭിക്കും. അഞ്ച് ശതമാനം ഔട്ട്‌ലെറ്റുകള്‍ ഗ്രാമ പ്രദേശങ്ങളില്‍ ആയിരിക്കുമെന്ന വ്യവസ്ഥയുണ്ട്. പെട്രോള്‍, ഡീസല്‍, എല്‍.എന്‍.ജി, സി.എന്‍.ജി തുടങ്ങിയവാണ് ഉള്‍പ്പെടുന്ന ഇന്ധനങ്ങള്‍. പൊതുമേഖലാ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവക്ക് നിലവില്‍ രാജ്യത്ത് 65,000 പെട്രോള്‍ പമ്പുകളുണ്ട്. റിലയന്‍സ്, എസ്സാര്‍, റോയല്‍ ഡച്ച്, തുടങ്ങിയ സ്വകാര്യ കമ്പനികളുടെ പമ്പുകളും നിലവിലുണ്ട്.