India National

വിശ്വാസ വോട്ടിന് സമ്മര്‍ദ്ദമേറുന്നു; കോണ്‍ഗ്രസും ബി.ജെ.പിയും സുപ്രിം കോടതിയിലേയ്ക്ക്, ഇന്ന് സഭയില്‍ വിശ്വാസം തേടണമെന്ന് ഗവര്‍ണര്‍

കര്‍ണാടക നിയമസഭയില്‍ ഇന്ന് ഉച്ചയ്ക്ക് 1.30ന് വിശ്വാസവോട്ട് തേടണമെന്ന് ഗവര്‍ണര്‍ വാജുബായി വാല. ഇതു കാണിച്ച് ഗവര്‍ണര്‍, മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയ്ക്ക് കത്തു നല്‍കി. വിശ്വാസം തേടണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം നിഷേധിച്ച സ്പീക്കറുടെ നിലപാടില്‍ പ്രതിഷേധിച്ച്, ബി.ജെ.പി അംഗങ്ങള്‍ സഭയില്‍ തന്നെ തുടരുകയാണ്. ഇന്ന് രാവിലെ 11നാണ് സഭ സമ്മേളിയ്ക്കുന്നത്. വിപ്പ് സംബന്ധിച്ച വ്യക്തത വരുത്താന്‍ കോണ്‍ഗ്രസും സഭയില്‍ വേഗത്തില്‍ വിശ്വാസവോട്ട് നേടാന്‍ നിര്‍ദ്ദേശിയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും ഇന്ന് സുപ്രിം കോടതിയെ സമീപിച്ചേക്കും.

ബി.ജെ.പി സംഘം നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍, സ്പീക്കര്‍ക്ക് ആദ്യം നിര്‍ദ്ദേശം നല്‍കിയത്. ഇന്നലെ തന്നെ വിശ്വാസവോട്ട് നടത്തണമെന്നായിരുന്നു സന്ദേശം. എന്നാല്‍. സ്പീക്കര്‍ ഇത് നിരാകരിച്ചാണ് ഇന്നലെ, സഭ പിരിഞ്ഞത്. രാത്രി ഒന്‍പതു മണിയോടെയാണ് ഗവര്‍ണര്‍, മുഖ്യമന്ത്രിയ്ക്ക് കത്തു നല്‍കിയത്. വിശ്വാസവോട്ടെടുപ്പ് നടന്നില്ലെങ്കില്‍ ലഭരണഘടനാ പ്രതിസന്ധി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. വിമത എം.എല്‍.മാരെ സഭയില്‍ ഹാജരാകാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്ന സുപ്രിം കോടതിയുടെ ഉത്തരവില്‍ വ്യക്തത തേടി കോണ്‍ഗ്രസ് ഇന്ന് സുപ്രിം കോടതിയെ സമീപിച്ചേക്കും.

ഇന്നലെ രാവിലെ 11 മണിയ്ക്ക് ആരംഭിച്ച സഭാ സമ്മേളനത്തില്‍, മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, വിശ്വാസ പ്രമേയം അവതരിപ്പിച്ചു. പിന്നീട് പ്രധാനമായും ചര്‍ച്ച ചെയ്തത്, വിപ്പ് സംബന്ധിച്ച വിഷയങ്ങളായിരുന്നു. എന്നാല്‍, വിപ്പ് നിലനില്‍ക്കുന്ന സമ്മേളനത്തില്‍, മുന്‍കൂര്‍ അനുമതി വാങ്ങാതെ പങ്കെടുത്തവര്‍ക്കെതിരെ പരാതി നല്‍കാന്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് അനുമതി ഉണ്ടെന്നും അതില്‍ നടപടിയുണ്ടാകുമെന്നുമുള്ള ഉറച്ച നിലപാടിലാണ് സ്പീക്കര്‍. വിപ്പ് സംബന്ധിച്ച് വ്യക്തത വന്നതിനു ശേഷം മതി, സഭയില്‍ വിശ്വാസ വോട്ട് തേടലെന്ന നിലപാടാണ് കോണ്‍ഗ്രസ് ആവര്‍ത്തിയ്ക്കുന്നത്. ഗവര്‍ണറെ സമീപിച്ചിട്ടും സ്പീക്കര്‍ വിശ്വാസവോട്ടിന് നടപടി സ്വീകരിയ്ക്കാത്ത സാഹചര്യത്തില്‍, സുപ്രിം കോടതിയെ സമീപിയ്ക്കാന്‍ ബി.ജെ.പിയും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ നിയമവിദഗ്ധരുമായി ബി.ജെ.പി നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.