India National

ഇന്ത്യയെ സ്വതന്ത്ര രാജ്യ പദവിയിൽ നിന്നും ‘ഭാഗിക സ്വതന്ത്ര’ രാജ്യമാക്കി തരംതാഴ്ത്തി അന്താരാഷ്ട്ര സംഘടന

ഇന്ത്യയെ സ്വതന്ത്ര രാജ്യ പദവിയിൽ നിന്നും ‘ഭാഗിക സ്വതന്ത്ര’ രാജ്യമാക്കി തരംതാഴ്ത്തി അന്താരാഷ്ട്ര സംഘടന. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീഡം ഹൗസ് എന്ന സംഘടനയാണ് ഇന്ത്യയെ തരംതാഴ്ത്തിയത്. 2014 ൽ നരേന്ദ്ര മോദി അധികാരത്തിലേറിയതിനു ശേഷം രാജ്യത്ത് അവകാശങ്ങളും പൗര സ്വാതന്ത്ര്യവും നാശത്തിന്റെ പാതയിലാണെന്ന് സംഘടന പറയുന്നു.

ഇന്ത്യയിലെ മുസ്‌ലിംകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ, രാജ്യദ്രോഹ നിയമത്തിന്റെ ഉപയോഗം, ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങൾ പരാമർശിച്ചാണ് സംഘടനയുടെ വാർഷിക റിപ്പോർട്ടിൽ ഇന്ത്യയെ തരംതാഴ്ത്തിയത്.

സ്വതന്ത്ര രാജ്യങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്കോർ 71 ൽ നിന്നും 67 ലേക്ക് താഴ്ന്നു. ഏറ്റവും സ്വതന്ത്രമായ രാജ്യത്തിനുള്ള സ്കോർ നൂറാണ്. 211 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 83 ൽ നിന്നും 88 ആയി കുറഞ്ഞു.

” അദ്ദേഹത്തിന്റെ ഹിന്ദു ദേശീയതയിലധിഷ്ഠമായ കേന്ദ്ര സർക്കാർ മനുഷ്യാവകാശ സംഘടനകളുടെ മേൽ അമിത സമ്മർദം ചെലുത്തുക, അക്കാദമിക്കുകളെയും മാധ്യമപ്രവർത്തകരെയും വിരട്ടുക, മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ള അക്രമങ്ങൾ എന്നിവക്ക് നേതൃത്വം നൽകി. 2019 ൽ മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം സ്ഥിതി കൂടുതൽ രൂക്ഷമായി. 2020 ൽ കോവിഡ് പ്രതിരോധത്തിന്റെ പേരിലും മനുഷ്യാവകാശ ധ്വംസനങ്ങൾ ഉണ്ടായി.” – വാർഷിക റിപ്പോർട്ടിൽ പറയുന്നു.

“ഹിന്ദു ദേശീയതയിലധിഷ്ഠമായ സർക്കാർ മുസ്‌ലിം ജനസംഖ്യയെ നേരിട്ട് ബാധിക്കുന്ന വിവേചനപരമായ നയങ്ങൾക്കും, വർധിച്ചു വരുന്ന അക്രമങ്ങൾക്കും, വിയോജനസ്വരമുയർത്തുന്ന മാധ്യമങ്ങൾക്കും, അക്കാദമിക്കുകൾക്കും പൗര സമൂഹ സംഘങ്ങൾക്കും പ്രതിഷേധക്കാർക്കുമെതിരെ അടിച്ചമർത്തലിനു നേതൃത്വം നൽകുകയാണെന്നും സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഈ വർഷത്തെ തങ്ങളുടെ റിപ്പോർട്ടിലെ ഏറ്റവും പ്രധാനമായ കാര്യം ഇന്ത്യയുടെ ഈ മാറ്റമാണെന്നും സംഘടന പറയുന്നു.