India

പ്രണയം നിരസിച്ചു; ഫരീദാബാദിൽ 19 കാരിയെ മർദിച്ച് കൊലപ്പെടുത്തി

ഫരീദാബാദിലെ മുജേസർ ഏരിയയിൽ 19 കാരിയെ മർദിച്ചു കൊന്നു. പ്രണയം നിരസിച്ച യുവതിയെ അതിക്രൂരമായി മർദിച്ച ശേഷം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. ബുധനാഴ്ച ആക്രമണത്തിന് ഇരയായ റോഷ്‌നി ചികിത്സയ്ക്കിടെ വ്യാഴാഴ്ച രാത്രി മരിച്ചു. ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ദാബുവ ചൗക്കിന് സമീപമുള്ള സഹോദരന്റെ വീട്ടിലാണ് റോഷ്‌നി താമസിച്ചിരുന്നത്. റോഷ്‌നി വേൾപൂൾ ചൗക്കിനടുത്തുള്ള ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്നതായും ബുധനാഴ്ച രാവിലെ 8.30 ഓടെ പതിവുപോലെ ജോലിക്ക് പോയിരുന്നതായും റോഷ്‌നിയുടെ സഹോദരൻ രാജു പറഞ്ഞു. എന്നാൽ അന്ന് രാത്രി ഏറെ വൈകിയിട്ടും കുട്ടി തിരിച്ചെത്തിയില്ലെന്നും മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയിരുന്നുവെന്നും രാജു കൂട്ടിച്ചേർത്തു.

“ഞങ്ങൾ അവളെ തിരയാൻ തുടങ്ങി, പുലർച്ചെ 5.30 ഓടെ എൻ്റെ ഫോണിലേക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നു. റോഡിൽ പരിക്കേറ്റ നിലയിൽ ഒരു സ്ത്രീ കിടക്കുന്നുണ്ടെന്ന് വിളിച്ചയാൾ പറഞ്ഞു” രാജു പറഞ്ഞു. കുടുംബാംഗങ്ങൾ സ്ഥലത്തെത്തിയപ്പോൾ റോഡരികിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന റോഷ്നിയെ കണ്ടെത്തി. ഒപ്പം ജോലി ചെയ്യുന്ന മഹേന്ദ്ര എന്നയാളാണ് തന്നെ മർദിച്ചതെന്ന് പെൺകുട്ടി പറഞ്ഞതായി രാജു ആരോപിച്ചു.

“രാത്രിയിൽ ഫാക്ടറിക്ക് പുറത്ത് നിന്ന് മഹേന്ദ്ര തന്നെ ബലമായി കൊണ്ടുപോയി മർദിച്ചെന്ന് അവൾ എന്നോട് പറഞ്ഞു. പരിക്കേറ്റ് രാത്രി മുഴുവൻ റോഡിൽ രാത്രി കിടന്നു. ഞങ്ങൾ അവളെ ബികെ ഹോസ്പിറ്റലിൽ എത്തിച്ചു, അവിടെ ചികിത്സയ്ക്കിടെ മരിച്ചു,” റോഷ്നിയുടെ സഹോദരൻ പറഞ്ഞു. പ്രതി ഒളിവിലാണ്. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മുജേസർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഇൻസ്പെക്ടർ കബൂൽ സിംഗ് പറഞ്ഞു.