India National

രാഷ്ട്ര പിതാവിന്‍റെ ഓര്‍മ്മയില്‍ രാജ്യം ഇന്ന് ഗാന്ധിജയന്തി ആഘോഷിക്കുന്നു

രാജ്യം ഇന്ന് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ നൂറ്റിയമ്പതാമത് ജന്മദിനം ആഘോഷിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് നെടുനായകത്വം വഹിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മഗാന്ധി സഹന സമരം എന്ന സമരായുധം ലോകത്തിന് സംഭാവന നല്‍കുകയും അംഹിംസ ജീവിതവ്രതമാക്കുകയും ചെയ്ത ചരിത്ര പുരുഷനാണ്. ഗാന്ധിയുടെ തത്വ ചിന്തകളുടെ സ്മരണയ്ക്കായി ഐക്യരാഷ്ട്ര സഭ ഒക്ടോബര്‍ രണ്ട് രാജ്യാന്തര അഹിംസ ദിനമായും ആചരിക്കുന്നു.

1869 ഒക്ടോബര്‍ രണ്ടിന് പോര്‍ബന്ദറില്‍ ജനിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യുടെ രാഷ്ട്രപിതാവായത് സ്വന്തം ജീവിതവും ജീവനും നല്‍കിക്കൊണ്ടായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനായി സഹനസമരം നടത്തുമ്പോഴും സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തി അദ്ദേഹം. തൊട്ടുകൂടായ്മയും ജാതിവ്യവസ്ഥയും രാജ്യത്തെ ശിഥിലപ്പെടുത്തുമെന്ന തിരിച്ചറിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു.

ആദ്യം നിങ്ങളെ അവർ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുഛിക്കും, പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം. ഗാന്ധിജിയുടെ ഈ വാക്കുകകള്‍ പ്രചോദനമായത് ലക്ഷങ്ങള്‍ക്കാണ്. ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല, അത് തോൽവിയാണ്. എന്തെന്നാൽ അത് വെറും നൈമിഷികം മാത്രമെന്ന ഗാന്ധിയുടെ വാക്കുകള്‍ വര്‍ത്തമാനകാലത്ത് ഏറെ പ്രസക്തവുമാണ്. ജാതിവെറിയും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും അസ്വസ്ഥമാക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് മറ്റൊരു ഗാന്ധിജയന്തി ദിനം കൂടിയെത്തുന്നത്. രാജ്യമെമ്പാടും സന്നദ്ധ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ളവുയുമായി വിപുലമായ പരിപാടികളോടെയാണ് ഗാന്ധിജയന്തി ദിനം ആഘോഷിക്കുന്നത്.