India

റഫാൽ ഇടപാട്; ഇടനിലക്കാരന് ദസോ ഏവിയേഷൻ കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തൽ

റഫാൽ യുദ്ധവിമാന കരാറിൽ ഇടനിലക്കാരന് ദസോ ഏവിയേഷൻ കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തൽ. ഫ്രഞ്ച് ഓൺലൈൻ ജേണലായ മീഡിയപാർട്ടിന്റേതാണ് പുതിയ വെളിപ്പെടുത്തൽ. 7.5 മില്യൺ യൂറോ ഇടനിലക്കാരന് കൈക്കൂലി നൽകിയെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

വ്യാജ ഇന്‍വോയിസ് ആണ് പണം കൈമാറാനായി ദസോ ഏവിയേഷന്‍ ഉപയോഗിച്ചത്. 2018ല്‍ തന്നെ കൈക്കൂലി കൈമാറിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടും അന്വേഷിക്കുന്നതില്‍ ഏജന്‍സികള്‍ക്ക് വീഴ്ച സംഭവിച്ചതായും മീഡിയപാര്‍ട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

7.5 ബില്ല്യണ്‍ യൂറോയ്ക്കാണ് ഇന്ത്യ ദസോ ഏവിയേഷനില്‍ നിന്ന് 36 പോര്‍വിമാനങ്ങള്‍ വാങ്ങിയത്. മൗറീഷ്യസ്‌ ആസ്ഥാനമായ ഇന്റര്‍സ്‌റ്റെല്ലാര്‍ ടെക്‌നോളജീസ് എന്ന കമ്പനി മുഖേനെയാണ് കോഴപ്പണം കൈമാറിയിരിക്കുന്നത്. ഐടി കരാറുകളുടേയും മറ്റ് ബില്ലുകളുടേയും മറവിലാണ് സുഷിന്‍ ഗുപ്ത എന്ന ഇടനിലക്കാരന് പണം കൈമാറിയത്.

കോഴ കൈമാറിയതിന്റെ വിവരങ്ങള്‍ ലഭിച്ച് 13 ദിവസം കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. വിവരങ്ങള്‍ ലഭിച്ചിട്ടും അന്വേഷിക്കാന്‍ സിബിഐയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ തയ്യാറായില്ലെന്ന് മീഡിയപാര്‍ട്ട് ആരോപിക്കുന്നു.