India National

രാജീവ് ഗാന്ധിയുടെ 75-ആം ജന്മദിനം ഇന്ന്

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ആം ജന്മദിനം ഇന്ന്. വീർ ഭൂമിയിലെ പുഷ്പാർച്ചനക്ക് പുറമേ ദേശീയതലത്തിലും സംസ്ഥാന തലത്തിലുമായി വിപുലമായ ആഘോഷങ്ങളാണ് കോണ്‍ഗ്രസ് നിശ്ചയിച്ചിട്ടുള്ളത്. ഐടി, ടെലകോം രംഗങ്ങളില്‍ രാജീവ് ഗാന്ധി തുടക്കമിട്ട മാറ്റങ്ങളെ ഉയര്‍ത്തി കാട്ടി ബി.ജെ.പിയെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് രാജീവ് ഗാന്ധിയുടെ 75ാം ജന്മദിനം കൊണ്ടാടുമ്പേള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുന്നതും ഈ വിശേഷണം തന്നെ.

വിദ്യാഭ്യാസ രംഗത്തും, ശാസ്ത്ര സാങ്കേതിക വാർത്താവിനിമയ രംഗങ്ങളിലും ഇന്ത്യയിൽ ഇന്നു കാണുന്ന പുരോഗതി രാജീവ് ഗാന്ധി ഇട്ട അടിത്തറയിലൂന്നിയാണെന്ന് ആവർത്തിക്കുന്ന രീതിയിലാണ് ആഘോഷപരിപാടികള്‍ ഒരുക്കിയിട്ടുള്ളത്. സാങ്കേതിക വിദ്യയില്‍ ലോകത്തെ സുപ്പര്‍ പവറാകാന്‍ രാജ്യം ഒരുങ്ങവെ സാഹ്കേതിക പരിവര്‍ത്തനത്തിന് 1985 ൽ തുടക്കമിട്ടത് രാജീവ് ഗാന്ധിയാണെന്നും കോൺഗ്രസ് ഉദാഹരണങ്ങൾ നിരത്തി വാദിക്കുന്നുന്നു.

രാജ്യത്ത് ഉപയോഗത്തില്‍ കൊണ്ട് വന്ന കംപ്യൂട്ടറുകള്‍, രാജ്യത്താകമാനം വളര്‍ന്ന ആശയവിനിമയ ശ്യംഖല, എം.ടി.എന്‍.എല്‍ വഴി രാജ്യത്തെ 243 വിദേശരാജ്യങ്ങളുമായി ബന്ധിപ്പിച്ചത്. ലോകത്തെ മികച്ച കമ്പനികളായി വളര്‍ന്നു രാജ്യത്തെ I Tസംരംഭങ്ങള്‍, ഇന്ത്യന്‍ റെയില്‍വെയിലെ ഡിജിറ്റല്‍ ടിക്കറ്റ് സംവിധാനം, ഇങ്ങനെ നിരവധി ഉദാഹരണങ്ങൾ കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

വളർച്ചയുടെ ഘട്ടങ്ങൾ മറന്ന് രാജ്യത്തെ സാങ്കേതികവല്‍ക്കണത്തിന്‍റെ എല്ലാ ക്രഡിറ്റും അവകാശപ്പെടുന്ന മോദി കാലത്ത് രാജീവ് ഗാന്ധിയുടെ പ്രവർത്തനങ്ങൾ സ്മരിക്കേണ്ടത് അനിവാര്യമാണെന്നാണ് കോൺഗ്രസ് വിശദീകരണം. ഇക്കാരണത്താൽ സെമിനാറുകൾ, ക്ലാസുകൾ, പ്രചാരണപരിപാടികൾ എന്നിവയടക്കം വിപുലമായ ആഘോഷങ്ങളാണ് സംസ്ഥാനതലത്തിലും ദേശീയതലത്തിലും കോൺഗ്രസ് സംഘടിപ്പിച്ചിട്ടുള്ളത്.