India National

സാമ്പത്തിക പ്രതിസന്ധി: വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഇന്ത്യ വിടുന്നു

ഇന്ത്യയിലെ സാമ്പത്തികരംഗം ഗുരുതര അവസ്ഥയിലേക്ക് നീങ്ങുന്നുവെന്ന സൂചനകൾ ശരിവെച്ച് വിദേശനിക്ഷേപകർ. നരേന്ദ്രമോദിക്കു കീഴിൽ സാമ്പത്തികരംഗം അഭിവൃദ്ധിപ്പെടുന്ന പ്രതീക്ഷയിൽ കഴിഞ്ഞ ആറു വർഷത്തിനിടെ 45 ബില്യൺ ഡോളറിനുള്ള (3.2 ലക്ഷം കോടി രൂപ) ഇന്ത്യൻ ഓഹരികൾ വാങ്ങിയ വിദേശനിക്ഷേപകർ ഇപ്പോൾ അവ വിറ്റഴിക്കുന്ന തിരക്കിലാണ്. ഈ വർഷം ജൂൺ മുതൽ 4.5 ബില്യൺ ഡോളറിന്റെ ഇന്ത്യൻ ഓഹരികൾ വിദേശ അന്താരാഷ്ട്ര ധനകാര്യ മാനേജർമാർ വിറ്റഴിച്ചതായും ഇത് 1999-നു ശേഷമുള്ള ഏറ്റവും വലിയ കൊഴിഞ്ഞുപോക്കാണെന്നും ‘ദി പ്രിന്റ്’ റിപ്പോർട്ട് ചെയ്യുന്നു.

2014-നു മുമ്പ് നരേന്ദ്ര മോദിയിൽ നിക്ഷേപകർക്കുണ്ടായിരുന്ന വിശ്വാസവും അനുഭാവവും നഷ്ടപ്പെട്ടു കഴിഞ്ഞതായി ലണ്ടൻ ആസ്ഥാനമായുള്ള ലൊംബാർഡ് ഓഡിയർ ഇൻവെസ്ന്റ് മാനേജേഴ്‌സിലെ മുഖ്യനിക്ഷേപക തന്ത്രജ്ഞൻ സൽമാൻ അഹ്മദ് പറയുന്നു.

സമീപകാലത്ത് ഇന്ത്യൻ സാമ്പത്തിക രംഗം നേരിടുന്ന തകർച്ചയാണ് വിദേശനിക്ഷേപകരെ രാജ്യത്തുനിന്ന് അകറ്റുന്നത്. 2013 മുതൽക്കുള്ള ഏറ്റവും മോശം അവസ്ഥയിലേക്ക് സമീപകാലത്ത് സാമ്പത്തികസ്ഥിതി കൂപ്പുകുത്തി. 2019 രണ്ടാംപാദത്തിലെ വളർച്ചാനിരക്ക് വെറും അഞ്ചു ശതമാനമാണെന്ന റിപ്പോർട്ട് സ്ഥിതി ദയനീയമാണെന്നതിന്റെ തെളിവാണ്. വാഹന വിപണി തകരുകയും മൂലധന നിക്ഷേപം കുത്തനെ ഇടിയുകയും ചെയ്തു. തൊഴിലില്ലായ്മാ നിരക്ക് 45 വർഷത്തെ ഏറ്റവുംമോശം അവസ്ഥയിലാണ്. ലോകത്തെ ഏറ്റവും മോശം വായ്പാ അനുപാതവും ഇപ്പോൾ ഇന്ത്യയിലാണ്. അന്തർദേശീയ വിപണിയിൽ ഇന്ധനവില വർധിക്കുക കൂടി ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുമെന്നാണ് സൂചന.

നിക്ഷേപസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നരേന്ദ്രമോദി പരാജയപ്പെട്ടുവെന്ന പൊതുവികാരമാണ് വൻകിട വിദേശനിക്ഷേപകർക്കുള്ളത്. ഇത് ഓഹരിവിപണിയിലും പ്രതിഫലിക്കുന്നു. രാജ്യത്ത് ചുവടുറപ്പിച്ച ആമസോൺ, നെറ്റ്ഫ്‌ളിക്‌സ് പോലുള്ള ബഹുരാഷ്ട്ര കമ്പനികൾ വിപലീകരണ പദ്ധതികളിൽ സൂക്ഷ്മത പുലർത്തുന്നത് തൊഴിൽവിപണിയിലും ആശങ്ക സൃഷ്ടിക്കുന്നു.

2016-ൽ പൊതവ്യവഹാരത്തിലുണ്ടായിരുന്ന 86 ശതമാനം കറൻസികളും ഒറ്റയടിക്ക് അസാധുവാക്കിയ നരേന്ദ്രമോദിയുടെ നടപടിയാണ് ഇപ്പോഴത്തെ തിരിച്ചടിക്കുപിന്നിലെ പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017-ൽ തിരക്കുപിടിച്ച് ജി.എസ്.ടി നടപ്പാക്കുകകൂടി ചെയ്തതോടെ വാണിജ്യരംഗം പ്രതിസന്ധിയിലായി.

അന്തർദേശീയ രംഗത്ത് അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യയുദ്ധം നിലനിൽക്കുമ്പോൾ അത് മുതലെടുക്കാൻ പോലും ഇന്ത്യക്കു കഴിയുന്നില്ല എന്നതാണ് സ്ഥിതി. അനുദിനം താഴേക്കു പതിക്കുന്ന സാമ്പത്തികരംഗത്തിന് ശ്രദ്ധനൽകുന്നതിനു പകരം സ്വന്തം വോട്ട്ബാങ്കിന്റെ വികാരം ഉത്തേജിപ്പിക്കുന്ന നടപടികളാണ് മോദി സർക്കാർ കൈക്കൊള്ളുന്നതെന്ന വിമർശനം ശക്തമാണ്. കശ്മീരിലെ ഇടപെടലിനെതിരെ വിമർശനവുമായി ന്യൂയോർക്ക് ആസ്ഥാനമായുള്ള കാർട്ടിക്ക മാനേജ്‌മെന്റിന്റെ മാനേജിംഗ് ഡയറക്ടർ കാതലിൻ ഗിൻഗോൾഡ് രംഗത്തുവന്നു: ‘രാഷ്ട്രീയ മൂലധനം അവർ കശ്മീരിലാണ് ചെലവഴിച്ചത്. അത് നിരാശാജനകമാണ്.’ അവർ പറയുന്നു.

ദീർഘകാലം മോദിക്ക് പിന്തുണ നൽകിയിരുന്ന അമേരിക്കൻ നിക്ഷേപക ബാങ്കായ ജെഫ്‌റീസ് ഫിനാൻഷ്യൽ ഗ്രൂപ്പ് പ്രതിനിധി ക്രിസ്റ്റഫർ വുഡ് പറയുന്നത് നിലവിലെ അവസ്ഥയിൽ ഇന്ത്യയിൽ നിക്ഷേപിക്കുന്നത് ബുദ്ധിപരമല്ലെന്നാണ്. സമീപകാലത്തൊന്നും മോദിക്ക് ഇന്ത്യൻ വിപണക്ക് ശക്തിപകരാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും ഇന്തൊനേഷ്യൻ ഓഹരികൾ വാങ്ങുന്നതാവും നല്ലതെന്നും അദ്ദേഹം പറയുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിൽ മോദിയെ ‘ലോകത്ത് സാമ്പത്തിക വളർച്ചയ്ക്ക് ഏറ്റവുമധികം പിന്തുണനൽകുന്ന നേതാവ്’ എന്നു വിശേഷിപ്പിച്ചയാളാണ് ക്രിസ്റ്റഫർ വുഡ്.

ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ വസ്തു നിർമാതാക്കളായ ഹിന്ദുസ്ഥാൻ യൂണിലിവർ ചെയർമാൻ സഞ്ജീവ് മേത്ത രാജ്യം മാന്ദ്യത്തിന്റെ വക്കിലാണെന്ന് ഈയിടെ വ്യക്തമാക്കിയിരുന്നു. വാഹനവിപണി തകർന്നുകൊണ്ടിരിക്കുകയാണെന്ന് ടാറ്റ മോട്ടോഴ്‌സ് സി.ഇ.ഒ ഗെന്റർ ബന്റ്‌ഷെക്കും വ്യക്തമാക്കി. സർക്കാർ അടിയന്തരമായി ഇടപെടാത്തതിനാൽ ഇന്ത്യയിലെ സ്വകാര്യമേഖല ദീർഘമായ തകർച്ച നേരിടാനിരിക്കുകയാണെന്ന് മോർഗൻ സ്റ്റാൻലിയിലെ സാമ്പത്തികവിദഗ്ധ മോപ്പസന്റ് ചച്രയും അഭിപ്രായപ്പെട്ടിരുന്നു.