India

ഡെല്‍റ്റ വകഭേദത്തിനെതിരെ കൊവിഷീല്‍ഡ് ആദ്യഡോസിന്റെ 61 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്

കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് ഡെല്‍റ്റ വകഭേദത്തിനെതിരെ 61 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് വിദഗ്ധ സമിതി മേധാവി ഡോ.കെ എന്‍ അറോറ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാം ഡോസ് സ്വീകരിക്കുന്നതിന്റെ ഇടവേള കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകള്‍ നടക്കുന്ന സാഹചര്യത്തിലാണ് കൊവിഷീല്‍ഡ് ആദ്യ ഡോസിന്റെ ഫലപ്രാപ്തി സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള നാലാഴ്ചയായിരുന്നു. ലോകാരോഗ്യ സംഘടനയും ഇടവേള കൂട്ടുന്നതിന് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്. 6 മുതല്‍ 16 ആഴ്ച വരെ നീട്ടുന്നത് നല്ലതാണെന്ന് ഡബ്ല്യു എച്ച് ഒ അറിയിച്ചിരുന്നു. മെയ് 13ന് ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 വരെ ഇടവേള ആക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇത്തരത്തില്‍ വാക്‌സിന്‍ ഇടവേളകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് 61 ശതമാനം വരെ ഫലം ചെയ്യുമെന്ന റിപ്പോര്‍ട്ട് വരുന്നത്.