India National

ഫാത്തിമയുടെ മരണം: മാതാപിതാക്കള്‍ തമിഴ്നാട് മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും കാണും

മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മാതാപിതാക്കള്‍ ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും കാണും. ഫാത്തിമ ജീവനൊടുക്കിയതില്‍ അധ്യാപകരുടെ പങ്ക് ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

കഴിഞ്ഞ ഒന്‍പതാം തിയ്യതിയാണ് ഹോസ്റ്റല്‍ മുറിയില്‍ ഫാത്തിമ ലത്തീഫിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്തുള്ള ആത്മഹത്യയെന്ന് ഐ.ഐ.ടി അധികൃതര്‍ പറഞ്ഞെങ്കിലും അധ്യാപകന്റെ മാനസികപീഡനമാണ് കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഫാത്തിമയുടെ ഫോണില്‍ കാരണക്കാരനായ അധ്യാപകന്റെ പേരുണ്ടായിട്ടും പൊലീസ് കാര്യമായി അന്വേഷിക്കുന്നില്ലെന്നും കുടുംബം പരാതി ഉന്നയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും പൊലീസ് മേധാവിക്കും കുടുംബം ഇന്ന് പരാതി നല്‍കും.

കേസില്‍ വിശദമായി അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയായതിന് പിന്നാലെ കേസ് ഇന്നലെ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ആത്മഹത്യാക്കുറിപ്പുണ്ടെന്ന് കുടുംബം ചൂണ്ടിക്കാട്ടിയ മൊബൈല്‍ ഫോണ്‍ പൊലീസ് ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂവെന്നാണ് പൊലീസിന്റെ നിലപാട്.

അതേസമയം ഫാത്തിമയുടെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് നവമാധ്യമങ്ങളില്‍ കാമ്പെയിന്‍ തുടങ്ങി. ഐ.ഐ.ടിയില്‍ അധ്യാപകര്‍ വര്‍ഗീയ വിവേചനം കാണിച്ചിരുന്നുവെന്ന് ഫാത്തിമ വീട്ടില്‍ പറഞ്ഞിരുന്നു. രോഹിത് വെമുലക്ക് പിന്നാലെ വിവേചനം മൂലം ആത്മഹത്യ ചെയ്ത ഫാത്തിമക്ക് നീതി ആവശ്യപ്പെട്ടാണ് നവമാധ്യമങ്ങളില്‍ പ്രചാരണം.