India National

ഫാത്തിമ മതപരമായ വിവേചനം നേരിട്ടെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ ലോക്സഭയില്‍

മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം ലോക്സഭയില്‍ ഉന്നയിച്ച് എന്‍കെ പ്രേമചന്ദ്രന്‍ എം.പി.

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാരാവരെ ഉടന്‍ കണ്ടെത്തി ശിക്ഷിക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി സഭയില്‍ ഉന്നയിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക് പിന്തുണയുമായി തൂത്തുക്കുടി എം.പി കനിമൊഴിയും വിഷയം സഭയില്‍ ഉന്നയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടനെ നടപടിയെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രതികരിച്ചു.

ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തില്‍ ലോക്സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലികുട്ടി എം.പി നോട്ടീസ് നൽകി. വിഷയം അതീവ ഗൗരവമുള്ളതാണന്നും വിദ്യാർത്ഥിനി തന്റെ ആത്മഹത്യ കുറിപ്പിൽ അധ്യാപകനാണ് തന്റെ മരണത്തിനുത്തരവാദിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഗൗരവം വർധിപ്പിക്കുന്നുണ്ടന്നും കുഞ്ഞാലിക്കുട്ടി നോട്ടീസിൽ പറയുന്നു. ഇതാദ്യമായല്ല ഐ.ഐ.ടിയിൽ വിദ്യാർത്ഥികൾ മരണപ്പെടുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ അഞ്ച് വിദ്യാർത്ഥികൾ ഐ.ഐ.ടിയിൽ വെത്യസ്ഥ സാഹചര്യങ്ങളിൽ മരണപെട്ടിട്ടുണ്ട്.

സാമൂഹിക മാറ്റത്തിന്റെ വക്താക്കളാവേണ്ടവരായ അധ്യാപകരുടെ ഭാഗത്ത് നിന്ന് ജാതീയവും വർഗീയവുമായ വിവേചനമുണ്ടാവുന്നത് അംഗീകരിക്കാനാവില്ല. പോലിസ് ഉദ്യോഗസ്ഥരും ഐ.ഐ.ടി അധികൃതരും കുറ്റകരമായ നിസ്സംഗതയാണ് വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നതെന്നും പി.കെ കുഞ്ഞാലികുട്ടി എം.പി ലോക്സഭാ സെക്രട്ടറി ജനറലിന് നൽകിയ നോട്ടീസിൽ ആരോപിച്ചു.