India

കർഷകർ ഇന്ന് ട്രെയിൻ തടയും; കുടുങ്ങി പോകുന്ന യാത്രക്കാർക്ക് വെള്ളവും ഭക്ഷണവും ഒരുക്കും

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ ഇന്ന് രാജ്യവ്യാപകമായി ട്രെയിൻ തടയും. ഉച്ചക്ക് 12 മണി മുതൽ വൈകീട്ട് 4 മണി വരെയാണ് ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുക. എല്ലാ സംസ്ഥാനങ്ങളിലും വിവിധ കേന്ദ്രങ്ങളില്‍ നാലുമണിക്കൂര്‍ ട്രെയിന്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. പക്ഷേ കേരളത്തില്‍ ട്രെയിന്‍ തടയലുണ്ടാവില്ല. പകരം എല്ലാ ജില്ലയിലും കേന്ദ്ര-സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്.

തടയല്‍ മുന്‍നിര്‍ത്തി ഇന്നത്തെ പല ട്രെയിനുകളും റെയില്‍വെ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്ക് ശേഷം ഫെബ്രുവരി ആറിന് റോഡ് തടഞ്ഞ് പ്രതിഷേധിച്ചിരുന്നു കര്‍ഷകര്‍. സമരത്തിന്റെ അടുത്തഘട്ടമെന്ന നിലയിലാണ് ഇന്ന് ട്രെയിന്‍ തടയുമെന്ന് അറിയിച്ചിട്ടുള്ളത്.

സമരത്തെ തുടർന്ന് കുടുങ്ങി പോകുന്ന യാത്രക്കാർക്ക് കർഷകർ വെള്ളവും ഭക്ഷണവും ഒരുക്കും. സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ആര്‍പിഎസ്എഫ് സംഘത്തെ നിയോഗിച്ചു.

ഡൽഹി അതിർത്തിയിൽ കർഷകരുടെ സമരം 85 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചെങ്കോട്ട ആക്രമണത്തിൽ അറസ്റ്റ് തുടരുകയാണ്. ആക്രമണത്തിന്‍റെ കൂടുതൽ തെളിവ് ലഭിച്ചതായി ഡൽഹി പൊലീസ് പറഞ്ഞു.