India

കർഷകർ ഇന്ന് രാജ്യവ്യാപകമായി റോഡ് ഉപരോധിക്കും; ദേശീയ സംസ്ഥാന പാതകൾ തടയും

കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

കാര്‍ഷിക നിയമങ്ങൾക്കെതിരെ സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത രാജ്യവ്യാപക റോഡുപരോധ സമരം ഇന്ന്. പന്ത്രണ്ട് മണി മുതൽ മൂന്ന് മണി വരെയാണ് സമരം. ഡൽഹി, യു.പി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലൊഴികെ എല്ലായിടത്തും ദേശീയ സംസ്ഥാന പാതകൾ ഉപരോധിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തെ നേരിടാൻ പൊലീസ് സുരക്ഷ ശക്തമാക്കി.

കര്‍ഷക നിയമങ്ങൾ പിൻവലിക്കണമെന്നാവിശ്യപ്പെട്ടുള്ള സമരം വീണ്ടും ശക്തമാക്കുന്നതിനാണ് സംയുക്ത സമര സമിതി ഇന്ന് രാജ്യവ്യാപക റോഡുപരോധ സമരം നടത്തുന്നത്. ദേശീയ സംസ്ഥാന പാതകൾ തടഞ്ഞാകും സമരം. അതേസമയം ഡൽഹിയിലും യുപിയിലും ഉത്തരാഖണ്ഡിലും സമരം ഒഴിവാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ എപ്പോൾ വേണമെങ്കിലും സമരം നടത്താമെന്നും മറ്റിടങ്ങളിൽ കര്‍ഷകരെ ഒരുക്കി നിര്‍ത്താനായാണ് സമരം നടത്തുന്നതെന്നും ബികെയു നേതാവ് രാജേഷ് തികത്ത് വ്യക്തമാക്കി.

സമരം സമാധാനപരമായിരിക്കുമെന്ന് സംയുക്ത സമര സമിതി വ്യക്തമാക്കി. ഇതുറപ്പു വരുത്താൻ മാര്‍ഗനിര്‍ദേശങ്ങളും സമിതി പുറത്തിറിക്കിയിട്ടുണ്ട്. അവശ്യ സേവനങ്ങളെ ഉപരോധത്തിൽ നിന്ന് ഒഴിവാക്കും. ജനങ്ങളുമായും ഉദ്യോഗസ്ഥരുമായും തര്‍ക്കങ്ങൾ ഒഴിവാക്കണമെന്ന നിര്‍ദേശവും സമിതി നൽകിയിട്ടുണ്ട്. സമരത്തെ നേരിടുന്നത് ചര്‍ച്ച ചെയ്യാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. സമരം നടക്കുന്ന ഡൽഹി അതിര്‍ത്തികൾക്ക് ചുറ്റും പൊലീസ് വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ മുൻകൂട്ടി മനസിലാക്കാൻ ഇന്റലിജൻസ് ശ്രംഖലയുടെ പ്രവര്‍ത്തനവും യോഗം വിലയിരുത്തിയിരുന്നു.