India National

ഫെബ്രുവരിയോടെ രാജ്യത്തെ പകുതിയോളം ജനങ്ങള്‍ക്കും കോവിഡ് ബാധിക്കുമെന്ന് വിദഗ്‍ധസമിതി

2021 ഫെബ്രുവരി ആകുമ്പോഴേക്കും ഇന്ത്യയുടെ ജനസംഖ്യയുടെ പകുതിയോളം പേർക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് സർക്കാർ രൂപീകരിച്ച വിദഗ്‍ധ സമിതി. മാസ്‍ക് ധരിക്കല്‍, സാമൂഹിക അകലം അടക്കമുള്ള നിർദേശങ്ങള്‍ അവഗണിച്ചാല്‍ രോഗബാധിതർ ഇതിലും അധികമാകും. അവധിക്കാലവും ദുർഗ പൂജ, ദീപാവലി തുടങ്ങിയ ഉത്സവങ്ങളും എത്തുന്നതിനാല്‍ വലിയ രോഗവ്യാപനം പ്രതീക്ഷിക്കുന്നതായി സമിതി അംഗമായ മനീന്ദ്ര അഗർവാള്‍ പറഞ്ഞു.

രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതർ 76 ലക്ഷവും മരണം 1.15 ലക്ഷവും കടന്നു. ചികിത്സയിൽ ഉള്ളവർ 7.72ലക്ഷമായി കുറഞ്ഞ. രോഗമുക്തി നിരക്ക് 88.26 %ലേക്ക് ഉയർന്നിട്ടുണ്ട്. 1.52% മാണ് മരണ നിരക്ക്. 5984 പുതിയ കേസുകളും 125 മരണവുമാണ് മഹാരാഷ്ട്രയില്‍ പുതുതായി റിപ്പോർട്ട് ചെയ്തത്. കർണാടകയില്‍ 5018ഉം തമിഴ്‍നാട്ടില്‍ 3536 ഉം ആന്ധ്രാപ്രദേശില്‍ 2918ഉം ഡല്‍ഹിയില്‍ 2154 ഉം പുതിയ കേസുകള്‍ സ്ഥിരീകരിച്ചു.

അതിനിടെ ഇന്ന് മുതല്‍ രാജ്യത്ത് 392 സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി സർവീസ് നടത്തും. നവംബർ 30 വരെയാണ് ഈ ട്രെയിനുകള്‍ സർവീസ് നടത്തുക. ഉത്സവ സീസണ്‍ പരിഗണിച്ചാണ് റെയില്‍വേയുടെ നടപടി. ഉത്സവ സീസണ്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ 55 കിലോമീറ്റർ വേഗതയില്‍ ഓടിക്കുമെന്ന് റെയില്‍ ബോർഡ് അറിയിച്ചു. ട്രെയിനുകളുടെ ഷെഡ്യൂളും ബുക്കിങും റെയില്‍വേ മേഖലകളാണ് അറിയിക്കുക.

രാജ്യത്തെ കോവിഡ് സാഹചര്യം അവലോകനം ചെയ്തശേഷമാണ് തീരുമാനം. രാജ്യത്ത് സാധാരണ ട്രെയിന്‍ സർവീസ് കോവിഡിനെ തുടർന്ന് നിർത്തിവച്ചിരിക്കുന്ന സാഹര്യത്തിലാണ് ഘട്ടംഘട്ടമായി സ്പെഷ്യല്‍ സർവീസുകള്‍ പ്രഖ്യാപിക്കുന്നത്. നിലവില്‍ 666 മെയില്‍, എക്പ്രസ് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.