India National

മുസഫര്‍പൂരില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 104 ആയി

മസ്തിഷ്ക ജ്വരം ബാധിച്ച് മുസഫര്‍പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം 104 ആയി. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ബിഹാര്‍ സര്‍ക്കാര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിവര്‍ക്ക് നോട്ടീസ് അയച്ചു മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.

മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്. ഈ മാസം 24ന് ആര്‍.ജെ.ഡിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രതിഷേധസമരം നടത്തും. ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാഢ്യക്കെതിരെ കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാനി ആവ മോര്‍ച്ചയും ജന്‍ അധികാര്‍ പാര്‍ട്ടി ലോക താന്ത്രികും കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. കേന്ദ്രആരോഗ്യമന്ത്രാലയത്തിനും സംസ്ഥാന സര്‍ക്കാരിനും അയച്ച നോട്ടീസില്‍ മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജപ്പാന്‍ ജ്വരം അടക്കമുള്ള രോഗങ്ങള്‍ക്ക് സ്വീകരിച്ച പ്രതിരോധ മാര്‍ഗങ്ങള്‍ എന്താണെന്ന് വ്യക്തമാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാഡ്യെക്കുമെതിരെ സാമൂഹ്യപ്രവര്‍ത്തകയായ തമന്ന ഹാഷ്മി കോടതിയെ സമീപിച്ചിരിക്കുകയാണ്. മസ്തിഷ്കജ്വരത്തിനെതിരെ ബോധവല്‍ക്കരണം നടത്തിയിട്ടില്ല, അശ്രദ്ധ മൂലമാണ് ഇത്രയും കുട്ടികള്‍ മരിക്കാനിടയായത് എന്നതൊക്കെ ചൂണ്ടിക്കാട്ടി ഇരുവര്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. മുസഫര്‍പൂര്‍ കോടതി ഈ മാസം 24ന് ഹരജി പരിഗണിക്കുന്നുണ്ട്. അതേസമയം വീണ്ടും ചില കുട്ടികളെ കൂടി മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മുന്നൂറിനടത്ത് കുട്ടികളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.