India

കമല്‍ഹാസന്‍റെ കാരവന്‍ തടഞ്ഞ് മിന്നല്‍ പരിശോധന

നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ സഞ്ചരിച്ചിരുന്ന കാരവന്‍ തടഞ്ഞ് പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്ലയിങ് സ്‌ക്വാഡ്. തഞ്ചാവൂര്‍ അതിര്‍ത്തിയിലാണ് പരിശോധന നടന്നത്. തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തിനായി പോകുന്നതിനിടെ രാത്രി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്ലയിങ് സ്‌ക്വാഡ് വണ്ടി തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുകയായിരുന്നു.

കമലിനെ കാരവനില്‍ ഇരുത്തിയാണ് അധികൃതര്‍ പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ അനധികൃതമായി ഒന്നും കണ്ടെത്താനായില്ല.

ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളിലായി കമൽഹാസന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിനെതിരെ കമൽ രംഗത്തുവന്നിരുന്നു. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന റെയ്ഡുകള്‍ ബി.ജെ.പിയുടെ ഭീഷണി രാഷ്ട്രീയമാണെന്നും റെയ്ഡുകളെ ഭയപ്പെടുന്നില്ലെന്നും തന്‍റെ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്താന്‍ പോകുന്നില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനൊരുങ്ങുകയാണ് കമൽ ഹാസൻ. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽനിന്നാണ് കമല്‍ മത്സരിക്കുന്നത്. പ്രദേശത്ത് വർഗീയ ധ്രുവീകരണം നടക്കുന്നുണ്ടെന്നും അതുകൊണ്ട് അതിനെതിരെ പേരാടണമെന്നും കമല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മാഞ്ചസ്റ്റർ ഓഫ് സൗത്ത് എന്നറിയപ്പെടുന്ന നഗരത്തിന്‍റെ പ്രൗഢിയും പകിട്ടും നഷ്ടപ്പെടാതിരിക്കാൻ പ്രവർത്തിക്കുമെന്നും കമല്‍ വാഗ്ദാനം നല്‍കിയിരുന്നു.

മക്കൾ നീതിമയ്യം ട്രഷറർ അനിത ശേഖറിന്‍റെ തിരുപ്പൂർ ലക്ഷ്മിനഗർ, ബ്രിഡ്ജ്വേ കോളനി എന്നിവിടങ്ങളിലെ ‘അനിത ടെക്സ്കോട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’ കമ്പനിയിലും വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു.