India National

ഇസ്‍ലാമോഫോബിയ സര്‍വസാധാരണമാക്കാന്‍ ശ്രമം: അരുന്ധതി റോയി

ഇസ്‍ലാം വിരോധം സര്‍വസാധാരണമാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് എഴുത്തുകാരി അരുന്ധതി റോയി. അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസി ജര്‍മനിയിലെയും ഇന്നത്തെ ഇന്ത്യയിലെയും അവസ്ഥ സമാനമാണെന്നും അരുന്ധതി വിമര്‍ശിച്ചു. ഏഴാമത് കൊല്‍ക്കത്ത ജനകീയ ചലച്ചിത്രോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ദലിതുകളെയും മുസ്‍ലിംകളെയും സ്ത്രീകളെയും പൗരത്വ ഭേദഗതി നിയമം വലിയ തോതില്‍ ബാധിക്കുകയെന്നും അരുന്ധതി പറഞ്ഞു. പൗരത്വ പട്ടിക, പൗരത്വ ഭേദഗതി നിയമം എന്നിവയുടെ യഥാര്‍ഥ ഉദ്ദേശങ്ങള്‍ മറച്ചുവെച്ചുകൊണ്ടുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. വര്‍ഗീയതയാണ് പ്രചരിപ്പിക്കുന്നതെന്നും അരുന്ധതി പറഞ്ഞു.

മുസ്‍ലിം സ്ത്രീകള്‍ പുറത്തിറങ്ങി ശബ്ദമുയര്‍ത്തുന്നത് ആവേശകരമാണെന്ന് ഷഹീന്‍ ബാഗിലെ സമരം ചൂണ്ടിക്കാട്ടി അരുന്ധതി പറഞ്ഞു. സര്‍ക്കാരിന്‍റെ വിഭജന നിയമത്തിനെതിരെ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ നമ്മള്‍ പല തട്ടിലുള്ള ശബ്ദം കേട്ടുതുടങ്ങിയിരിക്കുന്നു. അതേസമയം യുവതലമുറയെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയും പ്രത്യേക ക്യാമ്പുകള്‍ വഴിയും സ്വാധീനിക്കാന്‍ ആര്‍.എസ്.എസ് നടത്തുന്ന ശ്രമങ്ങള്‍ ആശങ്കാജനകമാണെന്നും അരുന്ധതി പറഞ്ഞു.