India

‘യോഗിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല’: മറുപടിയുമായി പ്രിയങ്കാ ഗാന്ധി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി പ്രിയങ്കാ ഗാന്ധി. തനിക്ക് യോഗിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പ്രിയങ്ക പറഞ്ഞു. ലഖ്‌നൗവിൽ വനിതാ പ്രകടനപത്രിക പുറത്തിറക്കാൻ എത്തിയപ്പോഴാണ് യോഗിയുടെ വിവാദ പരാമർശങ്ങൾക്ക് പ്രിയങ്ക മറുപടി നൽകിയത്.

“ഞാൻ ഏത് ക്ഷേത്രത്തിലാണ് പോകുന്നതെന്നും പോകാത്തതെന്നും യോഗിജിക്ക് എങ്ങനെ അറിയാം? അദ്ദേഹം എനിക്ക് മതത്തെക്കുറിച്ചും എന്റെ വിശ്വാസത്തെക്കുറിച്ചും സർട്ടിഫിക്കറ്റ് നൽകുമോ? എനിക്ക് യോഗിയുടെ സർട്ടിഫിക്കറ്റുകളൊന്നും ആവശ്യമില്ല,” പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി യുപിയിൽ സ്ത്രീകൾക്കായി നിരവധി പ്രഖ്യാപനങ്ങളും പ്രിയങ്ക നടത്തി. സ്‌കൂൾ വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ഫോണുകൾ, കോളജ് പെൺകുട്ടികൾക്ക് സ്‌കൂട്ടറുകൾ, സ്ത്രീകൾക്ക് മൂന്ന് സൗജന്യ എൽ.പി.ജി സിലിണ്ടറുകൾ എന്നിവയാണ് പ്രിയങ്കയുടെ ഉറപ്പ്.

“പൊലീസ് കേസെടുക്കാൻ വിമുഖത കാണിക്കുന്നതിനാൽ നിരവധി കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. പൊലീസിൽ 25 ശതമാനം സ്ത്രീകളായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലാ സ്റ്റേഷനിലും കുറഞ്ഞത് ഒരു വനിതാ ഓഫീസറും കോൺസ്റ്റബിളും ഉണ്ടായിരിക്കണം” പ്രിയങ്ക കൂട്ടിച്ചേർത്തു. ഏത് തരത്തിലുള്ള അസുഖത്തിനും രോഗത്തിനും സ്ത്രീകൾക്ക് 10 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷയും കോൺഗ്രസ് വാഗ്ദാനം ചെയ്തു.