India National

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണമുന്നയിച്ച പരാതിക്കാരിയുടെ ഭര്‍ത്താവിന്‍റെയും ബന്ധുവിന്‍റെയും സസ്പെന്‍ഷന്‍ ഡല്‍ഹി പൊലീസ് പിന്‍വലിച്ചു

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണമുന്നയിച്ച പരാതിക്കാരിയുടെ ഭർത്താവിനെയും ഭർതൃസഹോദരനെയും ഡൽഹി പോലീസ് സർവീസിൽ തിരിച്ചെടുത്തു. താന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇരുവരെയും ഡല്‍ഹി പോലീസ് സസ്പെന്‍റ് ചെയ്തതെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാല്‍ സ്ത്രീ നല്‍കിയ പരാതി അടിസ്ഥാനരഹിതമാണെന്നായിരുന്നു സുപ്രീംകോടതി ജഡ്ജിമാരുടെ അന്വേഷണസമിതിയുടെ കണ്ടെത്തല്‍

വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പോലീസ് പരാതിക്കാരിയുടെ ഭര്‍ത്താവിനും ഭര്‍ത്താവിന്‍റെ സഹോദരനുമെതിരെ നടപടിയെടുത്തത്. ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ഇരുവര്‍ക്കുമെതിരെ വകുപ്പ് തല അന്വേഷണവും സസ്പെന്‍ഷനുമായിരുന്നു നടപടി . ചീഫ് ജസ്റ്റിസിന്റെ ഓഫീസിലേക്ക് ഫോൺ വിളിച്ചുവെന്നതായിരുന്നു പരാതിക്കാരിയുടെ ഭർത്താവിനെതിരായുള്ള ആരോപണമെങ്കിൽ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന്റെ പേരിൽ നിലവിലുണ്ടായിരുന്ന പോലീസ് പരാതി മറച്ചു വെച്ചുവെന്നതായിരുന്നു ഭർതൃ സഹോദരനെതിരായ ആരോപണം. നാല് മാസത്തോളമാണ് യുവതിയുടെ ഭര്‍ത്താവും ഭര്‍തൃസഹോദരനും സസ്പെന്‍ഷനില്‍ കഴിഞ്ഞിരുന്നത്