India National

ഡൽഹി ചലോ മാർച്ചിനെത്തിയ കർഷകർ പൊലീസ് കസ്റ്റഡിയിൽ

ഡൽഹി ചലോ മാർച്ചിനെത്തിയ കർഷകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കർഷകരെ മനേസറിൽവച്ചാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ പൊലീസ് ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടുള്ള പ്രക്ഷോഭ പരിപാടിയിലേക്ക് കർഷകർ കടക്കാനാണ് സാധ്യത. ഇത് കണക്കിലെടുത്ത് അതിർത്തി കേന്ദ്രങ്ങളിൽ സുരക്ഷാസംവിധാനം പൊലീസ് കൂടുതൽ കർശനമാക്കി.

നാലാംവട്ട ചർച്ചയിലാണ് കേന്ദ്രം താങ്ങുവില സംബന്ധിച്ച നിലപാടറിയിച്ചത്. പയർവർഗങ്ങൾ, ചോളം, പരുത്തി എന്നിവയുടെ സംഭരണത്തിന് അഞ്ച് വർഷത്തേക്ക് താങ്ങുവില നൽകാമെന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പ് സ്വീകാര്യമല്ലെന്ന് കർഷകർ പറഞ്ഞു.

കരാർ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ സമീപനത്തെ തള്ളിയ സംയുക്ത കിസാൻമോർച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെയും കിസാൻ മസ്ദൂർമോർച്ചയുടെയും തീരുമാനം മോദി സർക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് സംയുക്ത കിസാൻമോർച്ച വ്യക്തമാക്കി.

അതേസമയം കർഷകസമരം തീർക്കാൻ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ സഹായം തേടി കേന്ദ്ര സർക്കാർ. അമരീന്ദർ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിക്ക് സമരം തീർക്കണം എന്ന് നിലപാടാണ് ഉള്ളതെന്ന് അമരീന്ദർ സിംഗ് വ്യക്തമാക്കി. കർഷകർ ചില കാര്യങ്ങളിൽ ദേശീയ താല്പര്യം കൂടി പരിഗണിക്കണം എന്ന് അമരീന്ദർ സിംഗ് പറഞ്ഞു.