India

സുസ്ഥിരമല്ലാത്ത ജീവിതമാണ് ജമ്മുകശ്മീരിലെ ജനങ്ങളുടേതെന്ന് ആംഗല മെര്‍ക്കല്‍

സുസ്ഥിരമല്ലാത്ത ജീവിതമാണ് ജമ്മുകശ്മീരിലെ ജനങ്ങളുടേതെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ഈ അവസ്ഥക്ക് മാറ്റം വരണമെന്നും മെര്‍ക്കല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറ‍ഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഉയര്‍ത്തുമെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ വ്യക്തമാക്കി. ആംഗല മെര്‍ക്കലിന്റെ സന്ദര്‍ശനം ഇന്ന് അവസാനിക്കും..

പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് മുന്‍പാണ് ജമ്മുകശ്മീര്‍ സംബന്ധിച്ച ആംഗല മെര്‍ക്കലിന്റെ പരാമര്‍ശം.സുസ്ഥിരമല്ലാത്ത ജീവിതമാണ് ജമ്മുകശ്മീരിലെ ജനങ്ങളുടേതെന്ന് ആംഗല മെര്‍ക്കല്‍ പറഞ്ഞു. എന്നാല്‍ ആ സ്ഥിതിക്ക് മാറ്റം വരണമെന്നും ആംഗല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജമ്മുകശ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് മോദിയുടെ പദ്ധതികള്‍ കേള്‍ക്കാന്‍ താല്‍പര്യമുണ്ടെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ വ്യക്തമാക്കി. ജമ്മുകശ്മീരിനെ സംബന്ധിച്ച പരാമര്‍ശത്തിന് ശേഷം പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ എത്തി ആംഗല മെര്‍ക്കല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ദ്വിദിന സന്ദര്‍ശനത്തിന് എത്തിയ മെര്‍ക്കല്‍ ഇന്ന് ജര്‍മ്മനിയിലേക്ക് മടങ്ങും.

സന്ദര്‍ശനത്തിനിടെ ഇന്ത്യയും ജര്‍മ്മനിയും തമ്മില്‍ പതിനൊന്നോളം കരാറുകളിലും അഞ്ച് ധാരണപത്രത്തിലും ഒപ്പുവെച്ചു. വ്യോമയാനം, ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാറുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജര്‍മ്മന്‍ ചാന്‍സലര്‍ മെര്‍ക്കലും പങ്കെടുത്ത പ്രതിനിധി യോഗത്തിന് ശേഷമാണ് ധാരണപത്രങ്ങളിലും കരാറുകളിലും ഒപ്പുവെച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി ഇന്നലെ ആംഗല മെര്‍ക്കല്‍ കൂടിക്കാഴ്ച നടത്തി.