India National

എന്തിനീ ക്രൂരത; ആളിക്കത്തുന്ന തീയിലൂടെ പശുക്കളെ ഓടിക്കുന്ന ആചാരം

ഗോരക്ഷയുടെ പേരില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയത് സമീപകാലത്താണ്. പശു സംരക്ഷണത്തിന്‍റെ പേരില്‍ മനുഷ്യരെ മൃഗീയമായി തല്ലിക്കൊല്ലുന്ന ഒട്ടേറെ സംഭവങ്ങള്‍ക്ക് രാജ്യം ഇതിനോടകം സാക്ഷ്യംവഹിച്ചു കഴിഞ്ഞു. പശുക്കളെ സംരക്ഷിക്കാന്‍ വേണ്ടി സ്വയം പ്രഖ്യാപിത ഗോ രക്ഷക സംഘങ്ങളും നിരവധി സംസ്ഥാനങ്ങളില്‍ വിഹരിക്കുന്നുണ്ട്. വെറും സംശയത്തിന്‍റെ പേരില്‍ പോലും മനുഷ്യരെ തല്ലിക്കൊല്ലുന്ന സംഭവങ്ങളുണ്ടായി.

എന്നാല്‍ ഇതേ ഗോമാതാക്കളെ വിശ്വാസത്തിന്‍റെ പേരില്‍ ചുട്ടുപൊള്ളുന്ന, ആളിക്കത്തുന്ന തീയിലൂടെ ഓടിക്കുകയും വലിച്ചിഴക്കുകയും ചെയ്യുന്ന ഒരു സ്ഥലമുണ്ട് ഇവിടെ. കര്‍ണാടകയിലാണ് ഈ ക്രൂരത. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ മകരസംക്രാന്തി ആഘോഷിക്കുമ്പോഴാണ് കര്‍ണാടകയില്‍ പശുക്കളെ ആളിക്കത്തുന്ന തീയിലൂടെ ഓടിക്കുന്ന ആചാരം അനുഷ്ഠിക്കുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമാണിതെന്ന് ഇവിടുത്തെ ജനങ്ങള്‍ പറയുന്നു. മാലകളും മണികളും കൊണ്ട് അണിച്ചൊരുക്കിയ പശുക്കളെയാണ് ചുട്ടുപൊള്ളുന്ന തീയിലൂടെ നടത്തുക. ഇത് ഭാഗ്യം കൊണ്ടുവരുമെന്നും ദോഷങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്നുമാണ് ഇവിടുത്തുകാരുടെ വിശ്വാസം. പശുക്കളുമായി എത്തുന്നവര്‍ തീയില്‍ നിന്ന് അകന്നാണ് നടക്കാറുള്ളത്. പക്ഷേ ചില അവസരങ്ങളില്‍ മനുഷ്യര്‍ക്കും പൊള്ളലേല്‍ക്കാറുണ്ട്.