India National

രാജ്യത്ത് കോവിഡ് രോഗ, മരണ നിരക്ക് കുതിക്കുന്നു: വിലയിരുത്താന്‍ വിദഗ്ധ സമിതി

കഴിഞ്ഞ 11 ദിവസം കൊണ്ട് ഒരു ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് വരെ 8884 പേർ രോഗം ബാധിച്ചു മരിച്ചു.

രാജ്യത്ത് കോവി‍ഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ പതിനൊന്നായിരത്തി അഞ്ഞൂറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണ നിരക്ക് ഉയര്‍ന്നതോടെ സാഹചര്യം വിലയിരുത്താന്‍‌ ആരോഗ്യ മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചു.

രാജ്യത്ത് ഇതുവരെ 3,08,993 പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 11 ദിവസം കൊണ്ട് ഒരു ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് വരെ 8884 പേർ രോഗം ബാധിച്ചു മരിച്ചു. ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ സ്പോർട്സ് കോംപ്ലക്സുകൾ അടക്കം കോവിഡ് കേന്ദ്രങ്ങൾ ആക്കി മാറ്റാനുള്ള സമയം ഇനി ലഭിക്കില്ലെന്നാണ് സൂചന.

രോഗ വ്യാപനത്തിനൊപ്പം മരണ നിരക്കിലും വർധവ് ഉണ്ടായതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചു. ഡൽഹി എയിംസ് ആശുപത്രി കേന്ദ്രീകരിച്ചാവും സമിതി പ്രവർത്തിക്കുക. മരണ നിരക്ക് സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമാക്കാൻ ഓരോ സംസ്ഥാനങ്ങളും നോഡൽ ഓഫീസർമാരെ നിയോഗിക്കണം. ഇക്കാര്യം കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചു. മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്നാട് ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ രോഗബാധ രൂക്ഷമായി തുടരുകയാണ്.

ഡൽഹിയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം 2000 കടന്നു. മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ വീട്ടുജോലിക്കാരിയുടെ മകള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ വസതിക്ക് മുന്‍പില്‍ ക്വാറന്‍റൈന്‍ നോട്ടീസ് പതിച്ചു.