India

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം; കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചെന്ന കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് പരിശോധിക്കുന്നത്. മഹാമാരിയില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഗൗരവ് ബാന്ദല്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സത്യവാങ്മൂലം. covid death compensation

ആരോഗ്യമേഖലയില്‍ ചെലവ് വര്‍ധിച്ചുവെന്നും നികുതി വരുമാനം കുറഞ്ഞെന്നുമാണ് കാരണമായി ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നല്‍കുന്നതിനെതിരെ പൊതുതാത്പര്യ ഹര്‍ജിയും കേന്ദ്രം നല്‍കിയിരുന്നു. മഹാമാരിയില്‍ മരിച്ച ലക്ഷകണക്കിന് പേരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക സാധ്യമല്ലെന്നും ദുരന്ത നിവാരണ നിയമപ്രകാരം ഭൂചലനം, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലാണ് നഷ്ടപരിഹാരം നല്‍കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. കൊവിഡ് കാരണമുള്ള മരണമാണെങ്കില്‍ അക്കാര്യം മരണസര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തും എന്നും കേന്ദ്രം വാദിച്ചിരുന്നു.

നഷ്ടപരിഹാര തുക നല്‍കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടും കോടതി പരിശോധിക്കും. കൊവിഡ് ബാധിതരുടെ ആത്മഹത്യ കൊവിഡ് മരണമായി കണക്കാക്കാന്‍ ആകില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണമെന്ന് കോടതി കഴിഞ്ഞ തവണ നിര്‍ദേശിച്ചിരുന്നു

ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ തീരുമാനം കോടതി ചോദിച്ചറിയും. നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളവര്‍ ഏതൊക്കെ രേഖകള്‍ സമര്‍പ്പിക്കണമെന്നതില്‍ കേന്ദ്രം വ്യക്തത കൈവരുത്തണമെന്ന് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശമുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ സുപ്രിംകോടതി അനുവദിച്ച സമയം ഇന്നവസാനിക്കുകയാണ്