India

രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന; ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളി‌ൽ വൻ വർധന. 24 മണിക്കൂറിനിടെ 117000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനങ്ങളിലെ ഉഗ്രവ്യാപനമാണ് കേസുകള്‍ കുത്തനെ ഉയരാന്‍ കാരണം.ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും കൂടുകയാണ്. തിരുവനന്തപുരവും എറണാകുളവുമടക്കം രാജ്യത്തെ പതിനഞ്ച് ജില്ലകളിലെ രോഗ വ്യാപനത്തില്‍ ആരോഗ്യമന്ത്രാലയം ഉത്കണ്ഠ അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും.നാല് മണിക്ക് ഓൺലൈൻ യോഗമാകും നടക്കുക. അറുപത് വയസിന് മുകളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും പത്താംതീയതി മുതല്‍ കരുതല്‍ ഡോസ് നല്‍കി തുടങ്ങുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്.

കഴിഞ്ഞ ജൂൺ ആറിനു ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. മുംബൈയിൽ മാത്രം 20000 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ 5031 പേര്‍ക്ക് കൂടി കൊവിഡ്. 4324 കേസുകളും ബംഗ്ലൂരുവിലാണ്. ടിപിആര്‍ നാല് ശതമാനത്തിന് അടുത്തെത്തി.

വാരാന്ത്യ കര്‍ഫ്യൂ നാളെ മുതൽ നടപ്പാക്കും. ബംഗ്ലൂരുവില്‍ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. പൊതുഗതാഗതത്തിന് അടക്കം കടുത്ത നിയന്ത്രണമുണ്ട്. കേരള അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിച്ചിരിക്കുകയാണ്. കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റും രണ്ട് ഡോസ് കുത്തിവയ്പ്പിന്‍റെ രേഖകളുമായി എത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളൂ.