India National

രാജ്യത്ത് വാക്സിനേഷന്‍ മന്ദഗതിയില്‍; ശരാശരി പ്രതിദിന കുത്തിവെപ്പില്‍ ഇടിവ്

കോവിഡിന്‍റെ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിക്കുകയും മൂന്നാം തരംഗം സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ രാജ്യത്ത് വാക്സിനേഷന്‍ പ്രക്രിയ മന്ദഗതിയിലാകുന്നു. വാക്‌സിൻ ലഭിച്ചവരുടെ രണ്ടു മാസത്തെ ശരാശരി എണ്ണമെടുക്കുമ്പോള്‍ ഏഴു ദിവസം തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ച ദിവസം ശരാശരി 11.66 ലക്ഷം പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭിച്ചതെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. മാര്‍ച്ച് 14നു ശേഷമുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് ശരാശരിക്കും വളരെ താഴെയാണ്.

ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രമായ രാജ്യത്ത് ജനസംഖ്യാനുസൃതമായി വേണ്ടത്ര ഡോസുകള്‍ക്ക് കേന്ദ്രം ഓര്‍ഡര്‍ നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊത്തം ജനസംഖ്യയുടെ മൂന്നു ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമേ ഇതുവരെ രാജ്യത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുള്ളൂ. 18 മുതല്‍ 44 വയസ് വരെയുള്ള പൗരന്‍മാര്‍ക്ക് വാക്‌സിൻ നൽകേണ്ട ഉത്തരവാദിത്തം കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഓര്‍ഡര്‍ നല്‍കിയിട്ടും സംസ്ഥാനങ്ങള്‍ക്ക് തുച്ഛമായ വാക്‌സിന്‍ ഡോസുകള്‍ മാത്രമാണ് കമ്പനികള്‍ നല്‍കുന്നതെന്നും ആരോപണമുണ്ട്. അതേസമയം, വാക്‌സിനുകള്‍ക്കായി ആഗോള ടെണ്ടര്‍ വിളിക്കുന്ന നടപടികളിലേക്കും സംസ്ഥാനങ്ങള്‍ കടന്നിട്ടുണ്ട്.