India National

കോവിഡ് ലോക്ഡൌണ്‍; ജൂലൈ മാസത്തില്‍ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്ക്

ഇതോടെ ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ഇതുവരെ 1.89 കോടി പേർക്ക് മാസം തോറും കിട്ടിയിരുന്ന ശമ്പളവും ജോലിയും നഷ്ടമായി

കോവിഡ് കാലത്ത് ഏറെ കാലം രാജ്യം അടഞ്ഞ് കിടന്നതോടെ വിവിധ മേഖലകളാണ് പ്രതിസന്ധിയിലായത്. ഇതിൽ തൊഴിൽ നഷ്ടങ്ങളുടെ കണക്ക് അതിശയിപ്പിക്കുന്നതാണ്. രാജ്യത്ത് ജൂലൈ മാസത്തിൽ ജോലി നഷ്ടപ്പെട്ടത് സ്ഥിരവരുമാനം ഉണ്ടായിരുന്ന 50 ലക്ഷം പേർക്കെന്ന് സെന്‍റര്‍ ഫോർ മോണിറ്ററിങ് ഇന്ത്യ ഇക്കോണമിയുടെ കണക്ക്. ഏപ്രിൽ മാസത്തിൽ 1.77 കോടി പേർക്കും മെയ് മാസത്തിൽ 1.78 കോടി പേർക്കും ജൂണിൽ 39 ലക്ഷം പേർക്കും ജോലി നഷ്ടമായി.

ഇതോടെ ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ഇതുവരെ 1.89 കോടി പേർക്ക് മാസം തോറും കിട്ടിയിരുന്ന ശമ്പളവും ജോലിയും നഷ്ടമായി. സാധാരണ സ്ഥിരവരുമാനമുള്ളവർക്ക് ജോലി പെട്ടെന്ന് നഷ്ടപ്പെടാറില്ല. എന്നാൽ ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ ഇത് തിരിച്ചുകിട്ടുക വളരെ പ്രയാസകരമായിരിക്കും എന്നും സി.എം.ഐ.ഇ പറയുന്നു.

രാജ്യത്ത് 27 ലക്ഷം പേരെ കോവിഡ് രോഗം ബാധിച്ചു. സാമ്പത്തിക മേഖലയാകെ കടുത്ത തിരിച്ചടിയുണ്ടായി. ചെറുകിട വ്യാപാരികളും വഴിയോര കച്ചവടക്കാരും ദിവസ വേതന തൊഴിലാളികളുമാണ് കൊവിഡ് മൂലം ഏറ്റവുമധികം വലഞ്ഞത്. ഈ വിഭാഗങ്ങളിൽ പെട്ട 91.2 ദശലക്ഷം ആളുകൾക്ക് ഏപ്രിൽ മാസത്തിൽ മാത്രം ജോലി നഷ്ടമായിട്ടുണ്ട്. ആകെ തൊഴിലിന്‍റെ 32 ശതമാനം ഈ വിഭാഗമാണ്. എന്നാൽ കൊവിഡിൽ തിരിച്ചടി നേരിട്ടവരിൽ 75 ശതമാനവും ഈ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു.

അതേസമയം ഏപ്രിൽ മാസത്തിൽ ജോലി നഷ്ടപ്പെട്ടവരിൽ 15 ശതമാനം മാത്രമാണ് സ്ഥിരവരുമാനം ഉണ്ടായിരുന്നവർ. ഏപ്രിലിൽ നഷ്ടപ്പെട്ടതിൽ 1.44 കോടി തൊഴിലുകൾ മെയ് മാസത്തിൽ തിരിച്ചുവന്നു. 4.45 കോടി ജൂൺ മാസത്തിലും 2.55 കോടി ജൂലൈ മാസത്തിലും തിരികെയെത്തി. 6.8 കോടി തൊഴിലുകളാണ് ഇനി സമ്പദ് ഘടനയുടെ ഭാഗമാകാനുള്ളത്.