India National

പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാൻ ദിവസം ഒന്നര കോടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതിദിനം സുരക്ഷയൊരുക്കാൻ മാറ്റി വെച്ചത് 1.62 കോടി രൂപ. മോദിക്ക് എസ്.പി.ജി സുരക്ഷയൊരുക്കാനാണ് ഈ ഭീമമായ തുക. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പ്രത്യേക സുരക്ഷാ വിഭാഗത്തിന് (എസ്.പി.ജി) വകയിരുത്തിയ ഫണ്ട് അനുസരിച്ചുള്ള കണക്കാണിത്. 3000ത്തോളം അംഗങ്ങളുള്ള അതിശക്തമായ സേനയാണ് എസ്.പി.ജി. നിലവിൽ പ്രധാനമന്ത്രിക്ക് മാത്രമാണ് എസ്.പി.ജി സുരക്ഷ. 2020-21വർഷത്തേക്ക് 592.55കോടി രൂപയാണ് എസ്.പി.ജിക്ക് അനുവദിച്ചത്. അതായത് പ്രതിദിനം 1.62 കോടി രൂപ. നിലവിൽ സി.ആർ.പി.എഫ്, എസ്.പി.ജി സുരക്ഷ ലഭിക്കുന്നവർ ആരൊക്കെയാണ് എന്ന ഡി.എം.കെ എം.പി ദയാനിധി മാരൻെറ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഢി നൽകിയ മറുപടിയിലാണ് എസ്.പി.ജി സുരക്ഷ രാജ്യത്ത് പ്രധാനമന്ത്രിക്ക് മാത്രമേ ഏർപ്പെടുത്തിയിട്ടുള്ളൂ എന്ന് വ്യക്തമാക്കിയത്.

നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിങ്ങനെ നാല് പേർക്ക് എസ്.പി.ജി സുരക്ഷ ഉണ്ടായിരുന്നുപ്പോൾ 2019-2020ൽ 540.16 കോടിയായിരുന്നു എസ്.പി.ജിക്ക് അനുവദിച്ചത്. ഓരോരുത്തർക്ക് വർഷത്തിൽ 135 കോടി രൂപ. അതിൽ നിന്ന് 340 ശതമാനമാണ് സുരക്ഷാ ചെലവിൽ വരുത്തിയ വർധന.

ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടർന്നാണ് രാജ്യത്ത് ആദ്യമായി എസ്.പി.ജി രൂപീകരിക്കുന്നത്. രാജീവ്ഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അടുത്ത കുടുംബത്തിനും സുരക്ഷയൊരുക്കാനായിരുന്നു എസ്.പി.ജി രൂപീകരണം. ഇതേതുടർന്ന് രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് സുരക്ഷ ലഭിച്ചു. 1989ൽ ഭരണം മാറി വി.പി സിങ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഗാന്ധി കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിൻവലിച്ചു. എന്നാൽ 1991ൽ രാജീവ്ഗാന്ധി കൊല്ലപ്പെട്ടു. ഇതേവർഷം കോൺഗ്രസ് അധികാരത്തിലേറുകയും ഗാന്ധി കുടുംബത്തിനുള്ള സുരക്ഷ പുനഃസ്ഥാപിക്കുകയുമായിരുന്നു. ഇത് കഴിഞ്ഞ വർഷം നവംബർ വരെ തുടർന്നു. പിന്നീട് മോദി സർക്കാർ ഗാന്ധി കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിൻവലിച്ച് സി.ആർ.പി.എഫ് സുരക്ഷ ഏർപ്പെടുത്തുകയായിരുന്നു.