India National

ബാങ്ക് തട്ടിപ്പുകളില്‍ എന്‍.ഡി.എ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ഒരിടവേളക്ക് ശേഷം ബാങ്ക് തട്ടിപ്പുകളില്‍ എന്‍.ഡി.എ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ബാങ്ക് തട്ടിപ്പ് നടത്തിയവരുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ ബി.ജെ.പിക്ക് ഭയമാണ്. സമ്പദ് വ്യവസ്ഥ പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍ വ്യക്തമാക്കി ധവളപത്രം ഇറക്കണമെന്നും കോണ്‍ഗ്രസ് വക്താവ് ജയ് വീര്‍ ഷര്‍ഗില്‍ ആവശ്യപ്പെട്ടു. വിവരാവകാശ അപേക്ഷ പ്രകാരം ആര്‍.ബി.ഐ നല്‍കിയ 2008 മുതല്‍ 19 വരെയുള്ള കണക്കുകള്‍ പരാമര്‍ശിച്ചാണ് വിമര്‍ശം.

മദ്യ വ്യവസായി വിജയ് മല്യ, വജ്ര വ്യാപാരി നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്സി തുടങിയവര്‍ വന്‍ വായ്പ തട്ടിപ്പുകള്‍ നടത്തി രാജ്യം വിട്ടതോടെയാണ് കൂടുതല്‍ ബാങ്ക് തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നത്. കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കുകകയും ചെയ്തിരുന്നു. പക്ഷെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനിടെയാണ് വിവരാവകാശ അപേക്ഷ പ്രകാരം ആര്‍.ബി.ഐ കണക്കുകള്‍ നല്‍കിയിരിക്കുന്നത്.

2008നും 19നും ഇടയില്‍ 53,334 തട്ടിപ്പുകള്‍ നടന്നതായും രാജ്യത്തിന് 2.05 ലക്ഷം കോടി നഷ്ടമായതായും പറയുന്നു. തൊഴില്‍ ഇല്ലായ്മ, ജി.ഡി.പി, ബാങ്ക് തട്ടിപ്പ് എന്നിങ്ങനെ എന്‍.ഡി.എ സര്‍ക്കാര്‍ കാലത്തെ കണക്കുകള്‍ ഓരോന്നായി പുറത്ത് വരികയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇനിയെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. കഴിഞ സാമ്പത്തിക വര്‍ഷം മാത്രം 6801 തട്ടിപ്പുകളിലൂടെ 71,542. 93 കോടി രാജ്യത്തിന് നഷ്ടമായെന്നും തട്ടിപ്പുകളില്‍ 73 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്നും ആര്‍.ബി.ഐ കണക്കുകള്‍ പറയുന്നു.