India National

കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗം നാളെ; പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യം

രാഹുൽ ഗാന്ധി ലോക്സഭാകക്ഷി നേതൃസ്ഥാനം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗം നാളെ ചേരും. പ്രതിപക്ഷ നേതൃ സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ്- എൻ.സി.പി ലയനം നടക്കുമെന്ന റിപ്പോർട്ടുകൾ ഇരുപാർട്ടികളും സ്ഥിരീകരിക്കാൻ തയ്യാറായില്ല. അതേസമയം രാഹുൽ ഗാന്ധിയുടെ രാജിയിൽ അനിശ്ചിതത്വം തുടരുകയാണ്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി സന്നദ്ധത അറിയിച്ച രാഹുൽ ഗാന്ധി ലോക്സഭ പാർട്ടി കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. സഭയിൽ സർക്കാരിന് എതിരെ കൂട്ടായ്‌മ ഉണ്ടാക്കാനും ശക്തമായ നിലപാട് സ്വീകരിക്കാനും ഇത് അനിവാര്യമാണെന്നും വാദിക്കുന്നു.

നാളെ ചേരുന്ന കോണ്‍ഗ്രസ് എം.പി മാരുടെ യോഗത്തിലാണ് കക്ഷി നേതാവിനെ തിരഞ്ഞെടുക്കുക. രാഹുൽ ഗാന്ധി അല്ലെങ്കിൽ ബംഗാളിൽ നിന്നുള്ള എം.പി അധിർ രഞ്ജൻ ചൗധരി, ശശി തരൂർ എന്നിവരിലൊരാൾക്കാണ് സാധ്യത. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു തുടരണമെന്ന് രാഹുൽ ഗാന്ധിയോട് കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പി മാർ ആവശ്യപ്പെടും.

ഒരുമിച്ച് ലോക്സഭാ നേതൃസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാൻ കോണ്‍ഗ്രസും എൻ.സി.പിയും ആലോചിക്കുന്നുണ്ട്. 52 സീറ്റുകൾ ഉള്ള കോണ്‍ഗ്രസ് അഞ്ചു സീറ്റുകൾ ഉള്ള എൻ.സി.പിയും ഒരുമിച്ചാൽ പ്രതിപക്ഷ നേതാവ്, കക്ഷി സ്ഥാനങ്ങൾക്ക് വേണ്ട 55 സീറ്റ് ലഭിക്കും.അങ്ങനെയെങ്കിൽ രാഹുൽ ഗാന്ധി ലോക്സഭയിലും പവാർ രാജ്യസഭയിലും പ്രതിപക്ഷ നേതാവ് ആവുമെന്നാണ് റിപ്പോർട്ടുകൾ.