India National

ചന്ദ്രയാന്റെ ഭ്രമണപഥം വീണ്ടും ഉയര്‍ത്തി

ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥം വീണ്ടും ഉയര്‍ത്തി. ഇത് നാലാം തവണയാണ് ഭ്രമണപഥം വിജയകരമായി ഉയര്‍ത്തുന്നത്. സെപ്റ്റംബര്‍ 7നാണ് പര്യവേഷണ വാഹനം ചന്ദ്രനിലെത്തുക.

ഇന്ത്യന്‍ സമയം 3.27നാണ് ചന്ദ്രയാന്‍റെ ഭ്രമണപഥം വീണ്ടും ഉയര്‍ത്തിയത്. ഗതി നിയന്ത്രിക്കുന്നതിനായി ചന്ദ്രയാനില്‍ സ്ഥാപിച്ചിട്ടുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനം 646 സെക്കന്റ് പ്രവര്‍ത്തിപ്പിച്ച് ദൌത്യം പൂര്‍ത്തിയാക്കി. ഭൂമിയില്‍ നിന്ന് 277 X 89472 കി.മീ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് ചന്ദ്രയാനെ എത്തിച്ചത്.

ഭൂമിക്ക് ചുറ്റുമുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥമുയര്‍ത്തല്‍ ഈ മാസം 6ന് നടത്തും. ആഗസ്റ്റ് 14നാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പ്രയാണം തുടങ്ങുക. ഐ.എസ്.ആര്.ഒയുടെ കണക്കനുസരിച്ച് ആഗസ്റ്റ് 20ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. സെപ്റ്റംബര്‍ 7നാണ് ചന്ദ്രയാനിലെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലിറങ്ങുക.

ജൂലൈ 22നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവ പര്യവേഷണത്തിനായി ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ റോക്കറ്റില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നത്. ഒരു വര്‍ഷം ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലിറങ്ങുന്ന ലാന്‍ഡര്‍, റോവര്‍ എന്നീ ഭാഗങ്ങളടങ്ങിയതാണ് ചന്ദ്രയാന്‍ 2.