India

കൈവശം വെക്കാവുന്ന സ്വര്‍ണത്തിനു പരിധി വരുന്നു

കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കാനും കണക്കില്‍പ്പെടാത്ത സ്വര്‍ണം സൂക്ഷിക്കുന്നവര്‍ക്ക് അക്കാര്യം സ്വയം വെളിപ്പെടുത്താനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് നികുതിയടച്ച് നടപടികളില്‍നിന്ന് ഒഴിവാകാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. ഇതിനായി നിയമം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കള്ളപ്പണമുപയോഗിച്ചു കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതു തടയാനാണിത്. ധനകാര്യ വകുപ്പും റവന്യു വകുപ്പും സംയുക്തമായാണ് പദ്ധതി തയാറാക്കിതെന്നാണ് റിപ്പോര്‍ട്ട്.

പദ്ധതി കാലാവധിക്കു ശേഷം കണ്ടുകെട്ടുന്ന സ്വര്‍ണത്തിനു മുകളില്‍ വന്‍തുക പിഴ ചുമത്തും. വിവാഹിതകളായ സ്ത്രീകളെ നിശ്ചിത അളവു വരെ സ്വര്‍ണം സൂക്ഷിക്കാന്‍ അനുവദിക്കും. പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്രധനകാര്യ മന്ത്രാലയവും ചേര്‍ന്നാണ് പദ്ധതി രൂപവത്കരിച്ചിരിക്കുന്നത്. നിശ്ചിത പരിധിയില്‍ കൂടുതല്‍ സ്വര്‍ണം സൂക്ഷിക്കുന്നവര്‍ മാത്രം വെളിപ്പെടുത്തിയാല്‍ മതിയാകും.

പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ഇതേക്കുറിച്ച് അവ്യക്തത നിലനില്‍ക്കുന്നുമുണ്ട്.