India National

അൺ ലോക്ക് രണ്ടാം ഘട്ടം: ജൂലൈ 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും, രാജ്യാന്തര വിമാന സർവീസും ഇല്ല

അൺ ലോക്ക് രണ്ടാം ഘട്ട മാർഗരേഖയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. തിയേറ്ററുകള്‍, ജിംനേഷ്യം, ബാറുകള്‍, മെട്രോ, നീന്തല്‍ കുളങ്ങള്‍ തുടങ്ങിയവ അടഞ്ഞുകിടക്കും. പൊതുപരിപാടികള്‍ക്കും വിലക്കുണ്ട്.

അൺലോക്ക് രണ്ടാം ഘട്ടത്തിന്‍റെ മാർഗ നിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. അന്താരാഷ്ട്ര വിമാന സർവീസുകൾ, സ്കൂളുകൾ, കോളജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിങ് സെന്‍ററുകൾ തുടങ്ങിയവ ജൂലൈ 31 വരെ പ്രവർത്തിക്കില്ല.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകുന്ന വിമാനങ്ങൾക്ക് സർവീസ് നടത്താം. മെട്രോ ട്രെയിൻ സർവീസുകള്‍ ഉണ്ടാവില്ല. സിനിമാ തിയേറ്ററുകൾ, ജിംനേഷ്യങ്ങൾ, സ്വിമ്മിങ് പൂളുകൾ, എന്‍റർടെയ്ൻമെന്‍റ് പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവയും തുറക്കില്ല. ആൾക്കൂട്ടമുള്ള രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പരിപാടികൾക്ക് വിലക്ക് തുടരും. സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ പരിശീലന സ്ഥാപനങ്ങൾക്ക് ജൂലൈ 15 മുതൽ മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കാം.

രാത്രി കാല കർവ്യുവിന്‍റെ സമയം രാത്രി 10 മണി മുതൽ രാവിലെ അഞ്ച് മണി വരെ ആക്കി കുറച്ചു. നിലവിൽ അനുവദിച്ചിട്ടുള്ള ആഭ്യന്തര വിമാന സർവീസുകളും ട്രെയിൻ സർവീസുകളും ഘട്ടംഘട്ടമായി വർധിപ്പിക്കും. ബാറുകളിൽ ഇരുന്ന് മദ്യപാനം അനുവദിക്കില്ല. കടകളിൽ സ്ഥലസൗകര്യമനുസരിച്ച് അഞ്ചിൽ കൂടുതൽ ആളുകൾക്ക് പ്രവേശിപ്പിക്കാമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

കാര്യമായ ഇളവില്ലാതെയാണ് കേന്ദ്രം അൺ ലോക്ക് രണ്ടാം ഘട്ട മാർഗരേഖ പുറത്തിറക്കിയത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിലാണ് വലിയ ഇളവുകള്‍ നല്‍കാത്തത്.