India National

സി.ബി.എസ്.ഇ ഫീസ് വര്‍ധന: സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍

സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫീസ് വര്‍ധിപ്പിച്ചതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് രംഗത്ത് വന്നത്. ദളിത് വിദ്യാര്‍ഥികളുടെ ഫീസ് 350 ല്‍ നിന്ന് 1200 ആയും ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ഫീസ് ഇരട്ടിയായുമാണ് വര്‍ധിപ്പിച്ചത്. തീരുമാനം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാണെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പ്രതികരിച്ചു.

അഞ്ച് വര്‍ഷത്തിന് ശേഷമാണ് സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പരീക്ഷ ഫീസ് വര്‍ധിപ്പിക്കുന്നത്. എസ്.ഇ.എസ്.ടി വിദ്യാര്‍ഥികള്‍ക്ക് അഞ്ച് വിഷയങ്ങള്‍ക്കുള്ള പരീക്ഷാ ഫീസ് മുമ്പ് 350 ആയിരുന്നു അടക്കേണ്ടിയിരുന്നതെങ്കില്‍ ഇപ്പോഴത് 1200 ആയി കുത്തനെ കൂട്ടി. ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ ഫീസ് 750 ല്‍ നിന്ന് 1500 ആയും കേന്ദ്ര മാനവവിഭവശേഷി വകുപ്പ് വര്‍ധിപ്പിച്ചു. 2019-20 അധ്യയനം വര്‍ഷം മുതലാണ് ഫീസ് വര്‍ധന നിലവില്‍ വരുക.

ഫീസ് വര്‍ധനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. ദളിത് വിഭാഗക്കാരുടെ അവകാശങ്ങള്‍ക്ക് എതിരെയുള്ള ബി.ജെ.പിയുടെ മറ്റൊരു കടന്നുകയറ്റമാണിതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എം.പി കേന്ദ്ര മാനവവിഭവശേഷി വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്.

നേരത്തെ എകസ്ട്രാ ഫീസായി ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് നല്‍കേണ്ടിയിരുന്നില്ല എങ്കില്‍ ഇപ്പോഴത് 300 രൂപയാക്കി. ജനറല്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഇത് 150 ല്‍ നിന്ന് 300 ആയും ഉയര്‍ത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് സി.ബി.എസ്.ഇ സ്കൂളുകളില്‍ ചേര്‍ന്ന പത്ത് പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 5000 ത്തില്‍ നിന്ന് 10000 മായും കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. നിര്‍ദേശിച്ചിരിക്കുന്ന അവസാന ദിവസവും പരീക്ഷ ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ല.