India

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത രണ്ട് പേര്‍ക്ക് വധശിക്ഷ

ഉത്തര്‍ പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത രണ്ട് പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. ഹലീം, റിസ്വാന്‍ എന്നീ പ്രതികള്‍ക്കാണ് പോക്‌സോ കോടതി 50000 രൂപ പിഴയും വധശിക്ഷയും വിധിച്ചത്. 

പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി 2021 ഡിസംബര്‍ 30ന് സഹോദരന്‍ സമര്‍പ്പിച്ച പരാതിയെത്തുടര്‍ന്ന് നവാബ്‌ഗെഞ്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. കടയിലേക്ക് പോയ പെണ്‍കുട്ടിയെ റെയില്‍വേ ട്രാക്കിന് സമീപത്തുവച്ച് പ്രതികള്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിലൂടെ കണ്ടെത്തി.

ബലാത്സംഗത്തിനിടെ പ്രതികള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നു. മര്‍ദനത്തില്‍ പെണ്‍കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടെന്നും തലയിലെ അസ്ഥികള്‍ തകര്‍ന്നെന്നും കൈകാലുകള്‍ ഒടിഞ്ഞെന്നും എഫ്‌ഐആറില്‍ ഉണ്ടായിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടിക്ക് ബോധം വന്നത്. അമന്‍, റിസ്വാന്‍, ഹലീം എന്നിവരാണ് തന്നെ ആക്രമിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. എന്നാല്‍ അമന് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ഇയാളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി.