India National

റഫാല്‍ ഇടപാടില്‍ സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും

റഫാല്‍ ഇടപാടില്‍ സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുമെന്ന് സൂചന . രാഷ്ട്രപതിക്കയക്കുന്ന റിപ്പോര്‍ട്ട് ഉടന്‍ പാര്‍ലമെന്റിലും വച്ചേക്കും. ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇരു സഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും.

റഫാല്‍ അടക്കമുള്ള ഇടപാടികളെ കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്ക് കൈമാറിയാല്‍ അതിന്‍റെ പകര്‍പ്പ് ഉടന്‍‌ ലോക്സഭ സ്പീക്കര്‍, രാജ്യസഭാ ചെയര്‍മാന്‍ എന്നിവരിലെത്തും. പാര്‍ലമെന്റിനും അതുവഴി പൊതു ജനങ്ങള്‍ക്കും ലഭ്യമാക്കുന്ന റിപ്പോര്‍ട്ടില്‍ വിമാന വില സംബന്ധിച്ച് പരാമര്‍ശമുണ്ടാകില്ല. മാത്രമല്ല, അഴിമതി ആരോപണം ശക്തമായ റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമാകും റിപ്പോര്‍ട്ട് എന്നാണ് സൂചനകളുണ്ട്. ഇത് തിരച്ചറിഞ്ഞാണ് കോഗ്രസ്സ് നീക്കങ്ങള്‍. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുതെന്ന് സി.എ.ജി രാജീവ് മിഹ്റിഷി യോട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

2015 ആഗസ്റ്റ് 30 വരെ ധനകാര്യ സെക്രട്ടറിയായും പിന്നീട് ആഭ്യന്തര സെക്രട്ടറിയായും മോദി സര്‍ക്കരിന് കീഴില്‍ ജോലി ചെയ്തിട്ടുണ്ട് രാജീവ് മഹ്റിഷി.ധന കാര്യ സക്രട്ടറി ആയിരിക്കെ റഫാല്‍ ഇടപാടിലെ ക്രമക്കേടുകളില്‍ പങ്കാളിയായിട്ടുണ്ട്. ഇദ്ദേഹം റഫാല്‍ അഴിമതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് താല്‍പര്യങ്ങളുടെ വൈദരുദ്യമാണെന്നും ഈ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചാല്‍ അത് മറ്റൊരു അഴിമതി ആയിരിക്കുമെന്നും കോണ്‍ഗ്രസ്സ് നേതാവ് കപില്‍ സിബല്‍‌ ആരോപിക്കുന്നു. വിഷയത്തില്‍ ജെ.പി.സി അന്വേഷണം വേണമെന്ന് ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം. ഇക്കാര്യത്തില്‍ ഇന്നും ഇരുസഭകളിലും പ്രതിഷേധം തുടര്‍ന്നേക്കും.