India

കേന്ദ്ര പൊതു ബജറ്റ് ഇന്ന്; കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കും

നികുതി ഘടനയിൽ മാറ്റം വരുത്താനും സാധ്യത; കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധമുയർത്താൻ പ്രതിപക്ഷം

കേന്ദ്ര പൊതുബജറ്റ് ഇന്ന്. ധനമന്ത്രി നിർമലാ സീതാരാമൻ രാവിലെ 11ന് ബജറ്റ് അവതരിപ്പിക്കും കോവിഡ് പ്രതിസന്ധികളെ മറികടക്കാനുള്ള പദ്ധതികൾക്കാകും ഊന്നൽ. നികുതി ഘടനയിൽ മാറ്റവും സാമ്പത്തിക പുനരുജ്ജീവനവും പ്രതീക്ഷിക്കുന്നുണ്ട്. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിപക്ഷ പ്രതിഷേധം സഭയെ പ്രക്ഷുബ്ധമാക്കിയേക്കും.

കര്‍ഷക സമരവും സംഘര്‍ഷ സാധ്യതയും തുടരവെയാണ് കേന്ദ്ര ബജറ്റവതരണം. കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ ബജറ്റ്.10.15 ന് കേന്ദ്ര മന്ത്രിസഭ ചേർന്ന് ബജറ്റിന് അനുമതി നൽകും. 11 മണിക്ക് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കും.

ഇത്തവണത്തേത് പേപ്പർരഹിത ബജറ്റാണ്. ഇതിനിടെ കർഷക പ്രതിഷേധം പ്രതിപക്ഷം ഉയർത്തുമെങ്കിലും ബജറ്റ് അവതരണത്തെ തടസപ്പെടുത്തിയേക്കില്ല. കോവിഡ് അതിജീവനത്തിന് കരുത്തു പകരുന്നതാകും ഇത്തവണത്തെ ബജറ്റെന്നാണ് വിലയിരുത്തലുകള്‍. സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള പദ്ധതികളും, മാറ്റങ്ങളും ഉണ്ടാകുമെന്ന് സാമ്പത്തിക സർവേ സൂചന നല്കിയിട്ടുണ്ട്. നികുതി ഘടനയിൽ മാറ്റമാണ് ആകാംക്ഷജനകം. കോർപ്പറേറ്റ് നികുതിയിൽ കാര്യമായ ഇടപെടൽ ഉണ്ടായേക്കില്ല, നിക്ഷേപ സൗഹൃദ പദ്ധതികൾക്ക് ഊന്നൽ നൽകിയേക്കും. നിക്ഷേപ സമാഹരണം നിർണായക ഘടകമാകും.

പൊതുമേഖലാ ഓഹരികൾ വിറ്റ് അടിസ്ഥാന സൗകര്യത്തിനു കൂടുതൽ പണം കണ്ടെത്തുകയാണ് ലക്ഷ്യം. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ വർധിച്ചേക്കും. ആരോഗ്യം, നിർമ്മാണം, റിയൽ എസ്റ്റേറ്റ്, വിനോദ സഞ്ചാരം, യാത്ര സംവിധാനങ്ങൾ എന്നീ മേഖലകള്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായേക്കാം.

പ്രവാസികൾക്ക് ഗുണകരമാകുന്ന പദ്ധതികൾ, നികുതി നിർദേശങ്ങൾ എന്നിവയും മുന്നോട്ട് വെക്കും. കർഷക പ്രതിഷേധം ശമിപ്പിക്കാനുള്ള നീക്കങ്ങളും ഉണ്ടാകും. 2022ഓടു കൂടി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനായി ഉള്ള പദ്ധതികൾക്കാകും പ്രാമുഖ്യം.