India National

മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനുള്ള പിന്തുണ തുടരുമെന്ന് ബി.എസ്.പി

മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനുള്ള പുറം പിന്തുണ തുടരുമെന്ന് ബി.എസ്.പി. “വർഗീയവും ജാതീയവുമായ ശക്തികളെ അധികാരത്തിൽ നിന്ന് പുറത്തു നിർത്തനാണ് ഞങ്ങൾ കോൺഗ്രസ് ഗവര്‍മെന്റിന് പുറത്തു നിന്നുള്ള പിന്തുണ നൽകിയത്. ദേശീയ നേതൃത്വം എടുത്ത തീരുമാന പ്രകാരം അതിനിയും തുടരും ” ബി.എസ്.പി വൈസ് പ്രസിഡന്റ് റാംജി ഗൗതം പറഞ്ഞു .

കാബിനറ്റിൽ ബി.എസ്.പി എം.എൽ.എ യെ ഉൾപ്പെടുത്തുന്ന കാര്യം ആവശ്യപ്പെട്ടിട്ടില്ലായെന്നും മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിന് പുറത്തു നിന്ന് പിന്തുണ നൽകുകയെന്ന നിലപാടാണ് ബി.എസ്.പി അധ്യക്ഷ മായാവതിക്കുള്ളതെന്നും സർക്കാരിൽ ഒരു സ്ഥാനവും സ്വീകരിക്കുകയില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഭിണ്ടിൽ നിന്നുള്ള സഞ്ജു കുശ്വാഹ, പാതാരിയയിൽ നിന്നുള്ള രാംഭായ് താക്കൂർ എന്നീ ബി.എസ്.പി എം.എൽ.എ മാരെ കൂടാതെ ഒരു എസ്.പി അംഗത്തിന്റെയും നാല് സ്വതന്ത്ര്യരുടെ കൂടി പിന്തുണയോടെയാണ് കമൽനാഥ് മന്ത്രിസഭ രൂപീകരിച്ചത്. കമൽനാഥ് സർക്കാരിനെ താഴെയിറക്കാൻ സഹായിക്കുകയാണെങ്കിൽ തനിക്ക് തനിക്ക് 50 കോടിയും പ്രധാന പദവിയും ബി.ജെ.പി വാഗ്ദാനം ചെയ്തുവെന്ന് ബി.എസ്.പി എം.എൽ എ രാംഭായ് താക്കൂർ ഈയിടെ ആരോപിച്ചിരുന്നു.

ലോക്സഭാ ഇലക്ഷനിൽ തോൽവിയുടെ പശ്ചാത്തലത്തിൽ കര്ണാടകയിലെയും മധ്യപ്രദേശിലെയും കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി കൊണ്ട് പിടിച്ചു ശ്രമിച്ചു കൊണ്ടിരിക്കെ ബി.എസ്.പി യുടെ നിലപാട് കോൺഗ്രസിന് ആശ്വാസം നൽകുന്നു .