India

പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ച; സുപ്രീം കോടതി ഇന്ന് പരിഗണിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ‘ലോയേഴ്‌സ് വോയ്‌സ്’ എന്ന സംഘടനയാണ് ഹർജി നൽകിയത്.

പ്രധാനമന്ത്രിയുടെ പഞ്ചാബിലെ ഫിറോസ്പൂർ സന്ദർശനത്തിനിടെയുണ്ടായ സംഭവം സംസ്ഥാന സർക്കാരിന്റെ ഗൗരവമേറിയതും ആസൂത്രിതവുമായ വീഴ്ചയാണെന്ന് ഹർജിയിൽ സംഘടന ആരോപിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സംരക്ഷണം ദേശീയ സുരക്ഷാ പ്രശ്‌നമാണെന്നും പാർലമെന്റിന്റെ പരിധിയിൽ വരുന്നതാണെന്നും പറയുന്നു.

ജനുവരി 5ന് ഫിറോസ്പൂർ ജില്ല സന്ദർശിക്കാനിരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. അതിനിടെ കർഷക പ്രതിഷേധത്തെത്തുടർന്ന് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് 20 മിനിറ്റ് മേൽപ്പാലത്തിൽ ചിലവഴിക്കേണ്ടിവന്നു. പ്രധാനമന്ത്രിയുടെ സന്ദർശന വിശദാംശങ്ങൾ അനധികൃത വ്യക്തികളുമായി പങ്കിട്ടുവെന്നാരോപിച്ച് ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) പല നേതാക്കളും പഞ്ചാബ് സർക്കാരിനെ വിമർശിച്ചു.