India National

വിഷം വമിപ്പിക്കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ല, മൂന്ന് ചാനലുകളെ കരിമ്പട്ടികയില്‍ പെടുത്തി: ബജാജ് എംഡി

അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പൊലീസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നിലപാട് വ്യക്തമാക്കി പരസ്യ ദാതാക്കളും രംഗത്ത്. സമൂഹത്തില്‍ വിഷം വമിപ്പിക്കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്നും അവയെ കരിമ്പട്ടികയില്‍ പെടുത്തിയെന്നുമാണ് ബജാജ് മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് പറഞ്ഞത്. സിഎന്‍ബിസി ചാനലിനോട് സംസാരിക്കുമ്പോഴാണ് രാജീവ് ബജാജ് ഇക്കാര്യം വ്യക്തമാക്കിയത്.

“സുദൃഢമായ ബ്രാന്‍ഡ് ഉണ്ടാക്കിയെടുത്ത് അതിന്മേലാണ് ബിസിനസ് പടുത്തുയര്‍ത്തുന്നത്. ബിസിനസില്‍ ബ്രാന്‍ഡ് (വാണിജ്യ മുദ്ര) വളര്‍ത്തിയെടുക്കല്‍ പ്രധാനമാണ്. എന്നാല്‍ വ്യവസായം വളര്‍ത്തുക എന്നത് മാത്രമാകരുത് ബിസിനസ് സ്ഥാപനങ്ങളുടെ ലക്ഷ്യം. സമൂഹത്തിന്‍റെ നന്മയും പ്രധാനമാണ്”- റിപബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകളുടെ ടിആര്‍പി തട്ടിപ്പിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു രാജീവ് ബജാജ്.

സമൂഹത്തില്‍ വിഷം പരത്തുന്നവരുമായി ഒരു തരത്തിലും സഹകരിക്കില്ലെന്ന് ബജാജ് തീരുമാനിച്ചിട്ടുണ്ടെന്നും എംഡി വ്യക്തമാക്കി- “ബജാജിൽ‌ മൂന്ന് ചാനലുകളെ ഞങ്ങള്‍ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. കുറച്ച് മുന്‍പ് ഞാൻ എന്റെ മാർക്കറ്റിംഗ് മേധാവിയെ വിളിച്ചപ്പോൾ ആശ്ചര്യപ്പെട്ടു. എന്റെ സഹപ്രവർത്തകൻ പറഞ്ഞത് ഒന്‍പത് മാസം മുന്‍പേ ഇത് ചെയ്തെന്നാണ്”.

ടെലിവിഷന്‍ റേറ്റിങില്‍ കൃത്രിമം കാണിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ റിപബ്ലിക്ക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യാന്‍ മുംബൈ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. റിപബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകള്‍ക്കെതിരെയാണ് ആരോപണം. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും ഇവരെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയതായും പൊലീസ് അറിയിച്ചു. ഒരാളുടെ കൈയ്യില്‍ നിന്നും 20 ലക്ഷം രൂപയും ബാങ്ക് ലോക്കറില്‍ നിന്നും 8.5 ലക്ഷം രൂപയും കണ്ടെത്തിയെന്നും മുംബൈ പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

ടെലിവിഷന്‍ റേറ്റിങിനായി ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൌണ്‍സില്‍) തെരഞ്ഞെടുത്ത വീടുകളില്‍ സ്ഥാപിച്ച അതീവ രഹസ്യമായ ബാര്‍കോ മീറ്ററുകളില്‍ ചാനലുകള്‍ കൃത്രിമം കാണിച്ചെന്നാണ് മുംബൈ പൊലീസിന്‍റെ കണ്ടെത്തല്‍. വീട്ടുടമസ്ഥരെ കണ്ട് പണം വാഗ്ദാനം ചെയ്ത് ചില പ്രത്യേക ചാനലുകള്‍ മാത്രം എല്ലായ്‍പ്പോഴും വീട്ടില്‍ വെക്കാന്‍ ആവശ്യപ്പെട്ടതായി കണ്ടെത്തി. ഉടമകള്‍ വീട്ടിലില്ലാത്ത സമയത്ത് വരെ ഈ ചാനലുകള്‍ വെക്കാന്‍ ആവശ്യപ്പെട്ടു. ഇവര്‍ക്ക് 400 മുതല്‍ 500 രൂപ വരെയാണ് മാസം പ്രതിഫലം നല്‍കിയിരുന്നതെന്നും പൊലീസ് പറഞ്ഞു.

അതേസമയം കേസുമായി ബന്ധപ്പെട്ട് ബാര്‍ക്ക് അധികൃതരെ വിളിപ്പിക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു. റിപബ്ലിക് ടി.വിയെ കുറിച്ച് സംശയമുണ്ടെന്ന് ബാര്‍ക് അറിയിച്ചിരുന്നു. സംഭവം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു.