India National

2018-19ല്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിച്ചത് 876.10 കോടി; 698.082 കോടിയും ലഭിച്ചത് ബി.ജെ.പിക്ക്

2018-19 കാലയളവില്‍ രാജ്യത്തെ കോര്‍പ്പറേറ്റുകളും ബിസിനസ് ഗ്രൂപ്പുകളും സംഭാവന ഇനത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയത് 876കോടി രൂപയിലധികം. ഇതില്‍ വലിയൊരു ശതമാനം തുകയും വാങ്ങിയിരിക്കുന്നത് ബി.ജെ.പിയാണ്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ്സും. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് ഈ കണക്ക് ഇന്നലെ പുറത്തുവിട്ടത്.

ഈ 876 കോടി രൂപയില്‍ 698കോടി രൂപയും ലഭിച്ചിരിക്കുന്നത് ബി.ജെ.പിക്കാണ്. രണ്ടാംസ്ഥാനത്തുള്ള കോണ്‍ഗ്രസ്സിന് പോലും ലഭിച്ചത് 122.5കോടി രൂപ ആണെന്ന് എഡിആര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഓരോ സാമ്പത്തിക വര്‍ഷവും പാര്‍ട്ടിക്ക് 20,000 രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കുന്നവരെ കുറിച്ചുളള വിവരങ്ങള്‍ നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്.

2018-19 വര്‍ഷത്തില്‍ ഈ കോര്‍പ്പറേറ്റുകളും ബിസിനസ് സ്ഥാപനങ്ങളും സംഭാവന ചെയ്ത, 876.10 കോടി രൂപയില്‍, 92 ശതമാനവും നല്‍കിയിരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണെന്നും കണക്കുകളില്‍ പറയുന്നു. പ്രധാനമായും 1,573 കോര്‍പ്പറേറ്റുകളില്‍ നിന്നായാണ് ബി.ജെ.പിക്ക് 698.082 കോടി രൂപ ലഭിച്ചത്. 122 കോര്‍പ്പറേറ്റുകളില്‍ നിന്നായി കോണ്‍ഗ്രസിന് 122. 5 കോടിയും 17 കോര്‍പ്പറേറ്റുകളില്‍ നിന്നായി എന്‍സിപിക്ക് 11.345 കോടിരൂപയും കിട്ടി.

ഇതില്‍ ഉറവിടം അറിയാത്ത 20.54 കോടി രൂപയും ഉള്‍പ്പെട്ടിട്ടുണ്ട്. 31. 42 കോടി രൂപ നല്‍കിയ 319 കമ്പനികള്‍ നല്‍കിയ കോണ്‍ട്രിബ്യൂഷന്‍ ഫോമില്‍ മേല്‍വിലാസം രേഖപ്പെടുത്തിയിട്ടുമില്ല. 13.57 കോടി രൂപ സംഭാവന ചെയ്ത 34 കമ്പനികള്‍ പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കിയിട്ടില്ല. ഈ തുകയുടെ 99.75 ശതമാനവും ( 13.33 കോടി) ലഭിച്ചിരിക്കുന്നത് ബി.ജെ.പിക്കാണ്. 20,000 രൂപയ്ക്ക് മുകളില്‍ നല്‍കുന്ന ഓരോ സംഭാവനയ്ക്കും പാന്‍കാര്‍ഡ് നമ്പര്‍വേണമെന്ന് നിയമമുണ്ടെന്ന് എഡിആര്‍ പറയുന്നു.