India National

കര്‍ണാടകയില്‍ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഒപ്പമുണ്ടെന്ന് ബി.ജെ.പി

കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി കരുനീക്കം ശക്തമാക്കി. മുംബൈയിലുള്ള മൂന്ന് എം.എല്‍.എമാര്‍ ഉള്‍പ്പെടെ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമെന്ന് ബി.ജെ.പി അവകാശപ്പെട്ടു. മുംബൈയില്‍ തങ്ങുന്ന എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചു.

പ്രതിപക്ഷ കക്ഷിയായ ബി.ജെ.പിക്ക് 104 സീറ്റുകളാണുള്ളത്. ഇന്നലെ മറുകണ്ടം ചാടിയ രണ്ട് സ്വതന്ത്രരുടേതുള്‍പ്പെടെ 106 പേരുടെ പിന്തുണയാണ് ഇപ്പോള്‍ ബി.ജെ.പി ഉറപ്പാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് ഏഴ് എം.എല്‍.എമാരുടെ പിന്തുണ കൂടി ആവശ്യമാണ്. മുംബൈയിലെ ഹോട്ടലില്‍ താമസിക്കുന്ന മൂന്ന് പേര്‍ ഉള്‍പ്പെടെ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാരുമായി ബന്ധപ്പെടുന്നുവെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.

പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് ഉന്നതതല യോഗം ചേര്‍ന്നു. മുംബൈയില്‍ തങ്ങുന്ന മൂന്ന് എം.എല്‍.എമാര്‍ക്ക് കോണ്‍ഗ്രസ് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായാണ് വിവരം. ഭയപ്പെടാനൊന്നുമില്ലെന്നും എം.എല്‍.എമാരുമായി താന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. പ്രതിസന്ധി മറികടക്കാനാകുമെന്ന് കോണ്‍ഗ്രസും ആത്മവിശ്വാസം പ്രകടിപ്പിച്ചു.